കൊല്ലം: നഗരത്തിലെ ഗുണ്ടാ സംഘങ്ങൾക്കും സ്ഥിരം കുറ്റവാളികൾക്കും കടിഞ്ഞാണിടാൻ ഓപ്പറേഷൻ ഗ്രിപ്പിന്റെ ഭാഗമായി പൊലീസ് നിരീക്ഷണം ശക്തം. സിറ്റി പൊലീസ് പരിധിയിലെ സ്ഥിരം കുറ്റവാളികളായ 30 പേരും ഓണത്തോടനുബന്ധിച്ച് കണ്ടെത്തിയ 10 പേരും ഉൾപ്പെടെ 40 പേരാണ് പൊലീസിന്റെ കണ്ണിലുള്ളത്. ഇതിന് പുറമേ ഓരോ പൊലീസ് സ്റ്റേഷൻ പരിധിയിലെയും 25 വീതം കുറ്റവാളികളെ ചേർത്ത് പട്ടിക തയ്യാറാക്കിയിട്ടുണ്ട്.
നിരീക്ഷണത്തിലുള്ള ഓരോരുത്തരെയും പ്രത്യേക ഉദ്യോഗസ്ഥർക്ക് 'വീതിച്ചു' നൽകിയിട്ടുണ്ട്. ഇവരുടെ നീക്കങ്ങൾ, യാത്രകൾ, ബന്ധപ്പെടുന്നവർ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കും. ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കും. പൊലീസിന്റെ കണ്ണുവെട്ടിച്ച് പുതിയ നമ്പറിലേക്ക് മാറിയാലും രക്ഷപ്പെടില്ല. സൈബർ പൊലീസിന്റെ സഹായത്തോടെ ഫോൺ വിളികളും ലൊക്കേഷൻ വിവരങ്ങളും നിരീക്ഷിക്കും. ഇവരുടെ ക്രിമിനൽ പശ്ചാത്തലവും മറ്റ് വിവരങ്ങളും ശേഖരിച്ച് പ്രൊഫൈലിംഗ് പൂർത്തിയാക്കി. ഓണത്തോടനുബന്ധിച്ച് മൂന്നുപേർക്കെതിരെ കാപ്പാ നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ട്.
സ്റ്റേഷനുകളും പൊലീസ്
നിരീക്ഷണത്തിൽ!
‘മൈ പോലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സ്റ്റേഷനുകളുടെ പ്രവർത്തനവും ഉന്നത പൊലീസ് സംഘം നിരീക്ഷിക്കും. സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൺട്രോൾ റൂമിലും ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലും ലഭിക്കുന്നുണ്ട്. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചാലോ അനാവശ്യമായി സ്റ്റേഷനിൽ നിറുത്തിയാലോ ഉടൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഇടപെടുന്ന രീതിയിലാണ് സംവിധാനം. ഓരോ സ്റ്റേഷനിലും സ്ഥാപിച്ച ക്യു.ആർ കോഡിലൂടെ പൊതുജനങ്ങൾക്ക് തങ്ങളുടെ സേവനങ്ങളെക്കുറിച്ച് റേറ്റിംഗ് നൽകാം. ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തി വീഴ്ചകൾ കണ്ടെത്തിയാൽ നടപടിയെടുക്കും.
പിടി വീഴാൻ ഇടയുള്ളവർ
കാപ്പാ നിയമപ്രകാരം നടപടി നേരിട്ടവർ
ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ
പൊലീസിന്റെ റൗഡി ലിസ്റ്റിലുള്ളവർ
കോടതിയുടെ വാറണ്ടുണ്ടായിട്ടും ഒളിവിൽ കഴിയുന്നവർ
ലഹരി കേസുകളിൽ ഉൾപ്പെട്ടവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |