കോട്ടയം: സ്ത്രീകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതിയായ പ്രിയദർശിനി തങ്ങൾക്ക് തിരിച്ചടിയായെന്നും പ്രതിദിനം 5,000 രൂപ വരെ വരുമാനത്തിൽ കുറവുണ്ടായെന്നും ചൂണ്ടിക്കാട്ടി സ്വകാര്യ ബസുകൾ സമരത്തിലേക്ക്. 8-ാം തിയതി ബുധനാഴ്ച
സമീപ ജില്ലകളോടൊപ്പം കോട്ടയം ജില്ലയിലെയും സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും സർവ്വീസ് നിർത്തി വച്ച് പ്രതിഷേധിക്കുമെന്ന് അധികൃതർ അറിയിച്ചു. അന്ന് കളക്ട്രേറ്റിലേയ്ക്കു നടത്തുന്ന പ്രതിഷേധ മാർച്ചിൽ മുഴുവൻ സ്വകാര്യബസ് ഉടമകളും ജീവനക്കാരും കുടുംബാംഗങ്ങളും പങ്കെടുക്കും.
കോട്ടയം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഉടമകളാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. കോട്ടയം ഏറ്റുമാനൂർ ചങ്ങനാശേരി, ചേർത്തല, കുമളി, മല്ലപ്പള്ളി കോഴഞ്ചേരി, ഏറ്റുമാനൂർ - പാലാ, പാലാ - പൊൻകുന്നം, വൈക്കം - പാലാ, വൈക്കം - എറണാകുളം തുടങ്ങിയ റൂട്ടുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടായതായി സ്വകാര്യ ബസ് ഉടമകൾ പറയുന്നു.
ട്രിപ്പുകൾ മുടക്കേണ്ടി വരും, നികുതിയിളവ് ആശ്വാസമല്ല
വരുമാന നഷ്ടം വർദ്ധിച്ചതോടെ തിരക്ക് കുറഞ്ഞ സമയങ്ങളിലെ ട്രിപ്പുകൾ ഒഴിവാക്കേണ്ട സാഹചര്യമാണെന്നും, എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഭയന്ന് പലരും നഷ്ടം സഹിച്ച് സർവീസ് നടത്തുകയാണെന്നും പ്രൈവറ്റ് ബസ് ഉടമകൾ പറയുന്നു.
സർക്കാർ നൽകിയ 50 ശതമാനം നികുതി ഇളവ് മതിയായ ആശ്വാസമല്ലെന്നും, ദിവസേന ലഭിക്കുന്ന ഏകദേശം 130 രൂപയുടെ ഇളവ് ആയിരക്കണക്കിന് രൂപയുടെ നഷ്ടത്തിന് പരിഹാരമാകില്ലെന്നും ബസ് ഉടമകൾ ചൂണ്ടിക്കാട്ടി.
പ്രിയദർശിനി സർവീസുകൾ കൂടുതൽ റൂട്ടുകളിലേക്ക് വ്യാപിപ്പിച്ചാൽ പ്രതിസന്ധി രൂക്ഷമാകുമെന്നും ആശങ്ക പ്രകടിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |