
കോട്ടയം: ഉപയോഗശൂന്യ വാഹനങ്ങൾ ലേലത്തിന്, ഇ- മാലിന്യങ്ങൾ ക്ലീൻ കേരള കമ്പനിക്ക്. ജില്ലയിലെ പൊലീസ് സ്റ്റേഷനുകളും പരിസരവും ക്ലീനാവുകയാണ്. ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന 'സ്‌പേസ്' പദ്ധതി പ്രകാരം വിപുലമായ ശുചീകരണമാണ് നടക്കുന്നത്.
വർഷങ്ങളായി സ്റ്റേഷൻ മുറ്റങ്ങളിൽ കിടക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങൾ, ഇ-മാലിന്യങ്ങൾ, പഴയ രേഖകളും കടലാസുകളും ഉൾപ്പെടെയുള്ള അനാവശ്യവസ്തുക്കൾ നീക്കും. ജില്ലയിലെ എല്ലാ സ്റ്റേഷനുകളുടെയും മുറ്റത്ത് കിടക്കുന്ന വാഹനങ്ങളുടെ പട്ടിക തയാറായിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ നിലവിൽ നീക്കം ചെയ്യില്ല. വിചാരണ പൂർത്തിയായ കേസുകളിലെ വാഹനങ്ങളുടെ പട്ടിക പ്രത്യേകം തയാറാക്കി നിയമാനുസൃതമായി ലേലം ചെയ്യും. ഓരോന്നിന്റേ വിലയും നിശ്ചയിച്ചു. വിവിധ ഓഫീസുകളിൽ നിന്നുള്ള ഇ-മാലിന്യങ്ങൾ എ.ആർ. ക്യാമ്പ് പരിസരത്ത് എത്തിച്ച ശേഷം ക്ലീൻ കേരള കമ്പനിക്ക് കൈമാറും. കമ്പനിയുമായി ഇതുസംബന്ധിച്ച് ധാരണയിലെത്തിയിട്ടുണ്ട്.
നഷ്ടമായാൽ കുടുങ്ങുമെന്ന് പേടി
കോടതിയിൽ കേസുള്ള വാഹനങ്ങൾ നഷ്ടപ്പെട്ടാൽ അതിന് പൊലീസ് ഉദ്യോഗസ്ഥരാണ് ഉത്തരവാദികൾ. അതിനാൽ പൊലീസ് സ്റ്റേഷൻ പരിസരത്ത് തന്നെ സൂക്ഷിക്കാനാണ് ഉദ്യോഗസ്ഥർക്ക് താത്പര്യം. തങ്ങളുടെ കൺമുന്നിലുണ്ടാകുമെന്നാണ് വിശ്വാസം.
ജില്ലയിലെ പൊലീസ് സ്റ്റേഷൻ വളപ്പുകളിൽ : 1331വാഹനങ്ങൾ
അഞ്ച് വർഷത്തിന് മുകളിൽ പഴക്കമുള്ളത് : 400
ഇ-മാലിന്യങ്ങളും പഴയ കടലാസുകളും നീക്കം ചെയ്യുമ്പോഴേയ്ക്കും സ്റ്റേഷനുകൾ ഒരപരിധി വരെ വൃത്തിയാവും. കോടതിയുടെ പരിഗണനയിലായതിനാൽ വാഹനങ്ങൾ തിടുക്കപ്പെട്ട് നീക്കാൻ കഴിയില്ല.
കെ.എം.സാബു മാത്യു, ജില്ലാ പൊലീസ് മേധാവി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |