SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

നാലാം നാൾ ബൂത്തിലേക്ക്: പ്രചാരണം ഫൈനൽ ലാപ്പിൽ

ldf-
തിരഞ്ഞെടുപ്പ്

വിജയ പ്രതീക്ഷയിൽ മുന്നണികൾ

കോഴിക്കോട്: തിരഞ്ഞെടുപ്പിന് ഇനി മൂന്നു നാൾ. നാലാം നാൾ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് ചെല്ലുമ്പോൾ അവരുടെ മനസിൽ സ്വന്തം സ്ഥാനമുറപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് സ്ഥാനാർത്ഥികൾ. പ്രചാരണത്തിന്റെ അന്തിമ ഘട്ടത്തിലേക്ക് കടക്കുകയാണ് മുന്നണികൾ. നിലവിലുള്ള സീറ്റുകൾ നിലനിറുത്താനുള്ള കഠിന പ്രയത്‌നത്തിലാണ് എൽ.ഡി.എഫ്. 10 വർഷത്തെ ഭരണനേട്ടവും മണ്ഡലങ്ങളിലെ വികസന പ്രവർത്തനങ്ങളും തുണയാകുമെന്നാണ് അവരുടെ കണക്കുകൂട്ടൽ. അതേസമയം വികസന മുരടിപ്പാണുള്ളതെന്നാണ് യു.ഡി.എഫ് ആക്ഷേപം. പതിറ്റാണ്ടുകളായി ജില്ലയിൽ നിന്ന് കോൺഗ്രസിന് സീറ്റുകളില്ലാത്തതിന്റെ ക്ഷീണമകറ്റാനുള്ള തീവ്ര ശ്രമത്തിലാണവർ. വിവിധ മണ്ഡലങ്ങളിൽ പരമാവധി വോട്ട് വർദ്ധിപ്പിച്ച് നില മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് എൻ.ഡി.എ. ഇരു മുന്നണികൾക്കും എതിരെയാണ് അവരുടെ പ്രചാരണം.

മുഴുവൻ സീറ്റും നേടുമെന്ന് എൽ.ഡി.എഫ്

ഇപ്പോഴത്തെ എല്ലാ സീറ്റുകളും എൽ.ഡി.എഫിന് ലഭിക്കും. പുറമെ വടകര കൂടി കിട്ടാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആർ.എം.പിയോടുണ്ടായിരുന്ന സഹതാപം ഇത്തവണ ഉണ്ടാകാനിടയില്ലെന്നാണ് എൽ.ഡി.എഫ് നേതാക്കളുടെ വാദം. ലീഗിന്റെ സിറ്റിംഗ് സീറ്റായ കൊടുവള്ളിയിലും വിജയ സാദ്ധ്യതയുള്ളതായി അവർ അവകാശപ്പെടുന്നു. മന്ത്രി എ.കെ ശശീന്ദ്രൻ മത്സരിക്കുന്ന എലത്തൂരിൽ എൻ.സി.പിയിൽ ചില അസ്വാരസ്യങ്ങളെല്ലാമുണ്ടായിരുന്നത് പരിഹരിച്ചതിനാൽ ഇത്തവണയും ജയം ആവർത്തിക്കുമെന്നാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ.

10 സീറ്റ് നേടുമെന്ന് യു.ഡി.എഫ്

കോഴിക്കോട് ജില്ലയിൽ​ പതിമൂന്നിൽ​​​ പതിമൂന്നും നേടുമെന്നാണ് പ്രഖ്യാപനമെങ്കിലും പത്ത് സീറ്റിൽ​ പ്രതീക്ഷയർ​പിച്ച് യു.ഡി.എഫ്. ഇന്ദിര ഗ്യരന്റിയെന്ന പേരിൽ വാഗ്ദാനം ചെയ്തിട്ടുള്ള വികസനമാണ് ഇതിന് അടിസ്ഥാനം. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്രയാണ് അവയിൽ പ്രധാനം. കർണാടകയിലും തെലങ്കാനയിലും ഇത് നടപ്പാക്കിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ആയിരം രൂപ പഠനസഹായം നൽകുമെന്ന പ്രഖ്യാപനത്തിനും വലിയ സ്വീകാര്യത ലഭിച്ചിട്ടുള്ളതായി അവർ പറയുന്നു.

മുന്നേറ്റമുണ്ടാകുമെന്ന് എൻ.ഡി.എ

എല്ലാ മണ്ഡലങ്ങളിലും വോട്ടുവിഹിതം നന്നായി ഉയരുമെന്ന് ബി.ജെ.പി പറയുന്നു. കേന്ദ്രസർക്കാർ പദ്ധതികളെ പറ്റി ജനങ്ങൾക്ക് ബോദ്ധ്യമുണ്ട്. വിവിധ മണ്ഡലങ്ങളിൽ പതിറ്റാണ്ടുകളായി തുടരുന്ന വികസന മുരടിപ്പ് ഇരു മുന്നണികളോടും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. ഇത് ബി.ജെ.പിക്കും എൻ.ഡി.എയ്ക്കും അനുകൂലമാകും. തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിലടക്കം ബി.ജെ.പിയുണ്ടാക്കിയ നേട്ടവും തുണയാകും. കോഴിക്കോട് നോർത്ത്, സൗത്ത്, കുന്ദമംഗലം, എലത്തൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എൻ.ഡി.എയ്ക്ക് വിജയസാദ്ധ്യതയുണ്ടെന്നും അവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL