വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചതായി സൂചന. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ എന്നീ ഗ്രൂപ്പുകളെ കേന്ദ്രീകരിച്ചാണ് പുതിയ അന്വേഷണം. വടകര സ്‌ക്വാഡ് അഡ്മിന്മാരെ ചോദ്യം ചെയ്തതോടെയാണ് പ്രത്യേക അന്വേഷണസംഘത്തിന് ഈ വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ തീരുമാനം. കടത്തനാട് സഖാക്കള്‍, ബാവുപ്പാറ സഖാക്കള്‍ ഗ്രൂപ്പ് അഡ്മിന്മാരെയും ചോദ്യം ചെയ്യും. സ്‌ക്രീന്‍ഷോട്ട് ലഭിച്ചത് വടകര സ്‌ക്വാഡ് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണെന്ന് ഡി.വൈ.എഫ്.ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. കേസിലെ മറ്റ് സാക്ഷികളായ മനീഷും അമലും സമാന മൊഴികളാണ് നല്‍കിയിരുന്നത്. ഈ ഗ്രൂപ്പിന്റെ അഡ്മിനായ ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിന്‍ ഭാസ്‌കറിനെ പ്രത്യേക അന്വേഷണ സംഘം നേരത്തേ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പുതിയ ഗ്രൂപ്പുകളെ കുറിച്ച് വിവരം ലഭിക്കുന്നത്. പുതിയ ഗ്രൂപ്പുകളുടെ അഡ്മിൻമാരെ ചോദ്യം ചെയ്യുന്നതിലൂടെ സ്ക്രീൻ ഷോട്ടിന്റെ ഉറവിടം കണ്ടെത്താനാവുന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |