രാഷ്ട്രീയ വിവാദങ്ങൾക്കിടെ ജില്ലയിൽ നേരിട്ടെത്തി ആരോഗ്യമന്ത്രി
കോഴിക്കോട്: നിപ പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന രാഷ്ട്രീയ വിമർശനങ്ങൾക്കിടെ ആരോഗ്യ മന്ത്രി ജില്ലയിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഉച്ചയോടെ ജില്ലയിലെത്തിയ മന്ത്രി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് ഉന്നത തല യോഗം ചേർന്നു. തുടർന്ന് മെഡിക്കൽ കോളേജിലെത്തി ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനിലയും ആശുപത്രിയിലെ ഒരുക്കങ്ങളും പരിശോധിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി നിപ പ്രതിരോധ പ്രവർത്തനങ്ങൾ പാളിയെന്നാരോപിച്ചും ആരോഗ്യ മന്ത്രി നേരിട്ട് ജില്ലയിലെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചില്ലെന്നുമുള്ള വിമർശനങ്ങളാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം ഉയർത്തിയിരുന്നത്. കണ്ടെയ്ൻമെന്റ് സോണിലുള്ള പ്രദേശവാസികളെ ഫോണിൽ വിളിച്ച് ആത്മവിശ്വാസം പകരാൻ പോലും അനുവദിച്ചില്ലെന്നാരോപിച്ച് എം.എൽ.എ പി.എ. മുഹമ്മദ് റിയാസ് പ്രതിഷേധവുമായി എത്തിയിരുന്നു. എന്നാൽ നിപ പ്രതിരോധം പാളിയിട്ടില്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. അതേ സമയം ഇപ്പോൾ ഉയരുന്ന വിമർശനങ്ങൾ തന്റെ നേർക്കുള്ളതാണെന്നും 2018 ലെ സാഹചര്യമല്ലെന്നും അതുമായി താരതമ്യം ചെയ്യരുതെന്നും വ്യക്തമാക്കി. നിപ ഇതുവരെ അപകടകാരിയായിട്ടില്ലെന്നും ആരോഗ്യ വകുപ്പ് എല്ലാ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. രോഗിയുടെ ജീവൻ നിലനിർത്തുന്നതിനും രോഗവ്യാപനം തടയുന്നതിനുമായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആത്മാർഥമായി പ്രവർത്തിക്കുകയാണെന്നും ഈ ഘട്ടത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ഉയരുന്നത് ആരോഗ്യപ്രവർത്തകരെ മാനസികമായി വേദനിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മരുന്നില്ലെന്ന ആരോപണം അടിസ്ഥാന രഹിതം
ചികിത്സയുടെ ഭാഗമായി രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് മുതൽ റിബാവറിൻ മരുന്ന് നൽകുന്നുണ്ട്. കൂടാതെ 12-ന് മോണോക്ലോണൽ ആന്റിബോഡിയുടെ ആദ്യ ഡോസും നൽകി. ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന റെംഡെസിവിർ മരുന്ന് ബഹ്‌റൈനിൽനിന്ന് കണ്ണൂരിലെത്തിച്ചു. ഇതിന്റെ ആദ്യ ഡോസ് രോഗിക്ക് നൽകിയിട്ടുണ്ട്. നിലവിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗിയുടെ സ്ഥലമായ രാമനാട്ടുകര ഭാഗം നിലവിൽ കണ്ടെയ്ൻമെന്റ് ആക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധന തുടർന്ന് കേന്ദ്രസംഘം
നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എത്തിയ കേന്ദ്രസംഘം (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) ഇന്നലേ മേലെ വാരം അർബൻ ഹെൽത്ത് സെന്റർ, രാമനാട്ടുകര നഗരസഭ കാര്യാലയം എന്നിവിടങ്ങളിൽ ആരോഗ്യ പ്രവർത്തകരും തദ്ദേശസ്വയംഭരണ സ്ഥാപനം പ്രതിനിധികളുമായും ചർച്ച നടത്തി. തുടർന്ന് രോഗിയുടെ വീടും പരിസരപ്രദേശങ്ങളിലും സംഘം സന്ദർശിച്ച് പരിശോധന നടത്തുകയും രാമനാട്ടുകര നഗരസഭ പരിധിയിലെ വവ്വാലുകളുടെ വിവിധ ആവാസകേന്ദ്രം ഉൾപ്പെടെ രോഗി സന്ദർശിച്ച സ്ഥലങ്ങളിൽ വിശദമായി നിരീക്ഷണവും നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |