കൊയിലാണ്ടി: കൊയിലാണ്ടി: ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിക്കുന്ന പ്രവൃത്തിക്കുവേണ്ടി മണ്ണെടുത്ത കൊല്ലം കുന്ന്യോറമലയിൽ വീണ്ടും മണ്ണിടിച്ചിൽ ഭീഷണിയിൽ. കൊയിലാണ്ടി ദേശീയ പാതയുടെകിഴക്ക് ഭാഗത്താണ് മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നത്. 30 മീറ്ററോളം ഉയരത്തിൽ കുന്നിടിച്ചാണ് ഇവിടെ റോഡുണ്ടാക്കിയത്. റോഡിന് ഇരുവശവും കുത്തനയുള്ള ഭിത്തി രൂപപ്പെട്ടതോടെ മണ്ണിടിച്ചിലുണ്ടായി. മണ്ണിടിച്ചിൽ തടയാൻ സോയിൽ നെയിലിംഗ് ഉൾപ്പെടെ ചെയ്‌തുവെങ്കിലും പ്രദേശം ഇപ്പോഴും അപകട ഭീഷണിയിലാണ്. ഇവിടെ ഒരു വീട് അപകടാവസ്ഥയിലുമാണ്. കൊയിലാണ്ടി ഭാഗത്തേക്ക് വരുമ്പോൾ വലതുഭാഗത്ത് സോയിൽ നെയിലിംഗ് ചെയ്തതിന് മുകളിലായുള്ള ഭാഗത്ത് മണ്ണെടുക്കുന്നുണ്ട്. ഇവിടെ മണ്ണിടിച്ചലിനെ തുടർന്ന് നാട്ടുകാരുടെ പ്രതിഷേധം ശക്തമായപ്പോൾ ഒമ്പത് വീടുകൾ കൂടി ഏറ്റെടുക്കാൻ ധാരണയായിട്ടുണ്ട്. ഈ ഭാഗത്ത് രണ്ട് വീടുകൾ കൂടി അപകട ഭീഷണി നേരിടുന്നുണ്ടെന്നും അതുകൂടി ഏറ്റെടുക്കാൻ നടപടിയുണ്ടാവണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ഇവിടെയുള്ള കുന്ന്യോറമല സരോജിനിയുടെ വീട് നിലവിൽ അപകടാവസ്ഥയിലാണ്. വീടിന് പുറകിൽ കൂട്ടിയിട്ട മണ്ണ് ഏതുസമയത്തും വീട്ടിലേക്ക് പതിക്കുമെന്ന നിലയിലാണ്. പാറപൊട്ടിച്ചതിനെ തുടർന്ന് വീടിന് വിള്ളൽ രൂപപ്പെട്ടിരുന്നു. രണ്ടുദിവസം വീട്ടിൽ നിന്ന് സരോജിനിക്കും കുടുംബത്തിനും മാറിനിൽക്കേണ്ടിയുംവന്നു.
ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമായില്ല
ബൈപ്പാസ് പ്രവൃത്തി ആരംഭിച്ച് നാലുവർഷത്തോളമായി. ഓരോ മഴക്കാലത്തും ഭീതിയിലാണ് കുന്ന്യോറമല നിവാസികൾ കഴിയുന്നതും. ചിലർ സുരക്ഷാഭീഷണി കാരണം വീട് ഉപേക്ഷിച്ച് വാടകവീട്ടിലേയ്ക്ക് മാറി. മാസങ്ങളായി വാടക തുക പോലും കിട്ടുന്നില്ലെന്നാണ് ഇവിടുത്തുകാർ പറയുന്നത്. ജനജീവിതം ദുസ്സഹമായതോടെ നാട്ടുകാർ ജനപ്രതിനിധികളെ സമീപിച്ചിരുന്നു. ഉദ്യോഗസ്ഥരും
ജനപ്രതിനിധികളും സ്ഥലം സന്ദർശിക്കുകയും പരിഹാരം കാണമെന്ന് വാക്ക് നഷകുകയും ചെയ്തിരുന്നു. എന്നാൽ ഇതുവരെ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |