
ചിറ്റൂർ: കള്ള് വ്യവസായത്തെ പ്രതിസന്ധിയിലാക്കിയ ചൂടിനെ മറികടക്കാൻ കള്ളിന് പുതിയ രുചി കൂട്ടുകളൊരുക്കി ഷാപ്പുടമകൾ. ചൂട് കൂടിയതോടെ കള്ള് ഉല്പാദനവും കുറഞ്ഞിട്ടുണ്ട്. കള്ളിനും രുചി വ്യത്യാസം വന്ന് കേടുവരുകയും ഉപയോഗിക്കാൻ കഴിയാതെ വരുകയും ചെയ്യുന്നത് മറികടക്കാൻ വിവിധ പഴവർഗങ്ങളും പഞ്ചസാരയും ചേർത്ത് നിർമ്മിച്ച ജ്യൂസുകളാണ് ഇപ്പോൾ കള്ളിൽ ചേർക്കുന്നത്.
ആവശ്യമുള്ളവർക്ക് പഴ ജ്യൂസിനു പുറമെ ഇഞ്ചിനീര്, കാന്താരി എന്നിവ ചേർത്തു കഴിക്കാനും മിക്ക ഷാപ്പുകളിലും സൗകര്യം ഉണ്ട്. ജില്ലയിലെ അതിർത്തി ഷാപ്പുകളിൽ ചിലതിൽ പരീക്ഷണാടിസ്ഥാനത്തിൽ മുന്തിരി കള്ള് വില്പന നടത്തിയപ്പോൾ വലിയ വിജയമാണ് ഉണ്ടായത്. ജ്യൂസ് കള്ളിൽ ചേരുവായി ചേർത്താൽ കള്ളിന്റെ രുചിക്കൂട്ടു തന്നെ മാറിമറിയും. വേനലിൽ കള്ള് ഉല്പാദനത്തിന്റെ കുറവ് ഇതുവഴി നികത്തുകയും ചെയ്യാം. അബ്കാരി നിയമ പ്രകാരം വിവിധ പഴവർഗ്ഗ ജ്യൂസ് ചേർക്കുന്നതിൽ ഒരു കുഴപ്പവും ഇല്ലെന്നാണ് എക്‌സൈസ് വകുപ്പ് അധികൃതരുടെ മറുപടി. അതു കൊണ്ട് ചിറ്റൂർ മേഖലയിലെ ഭൂരിഭാഗം ഷാപ്പുകളിലും ഇതാണ് വിറ്റഴിക്കുന്നത്. തമിഴ് നാട്ടിൽ നിന്ന് എത്തുന്നവർക്ക് പ്രിയപ്പെട്ടതും ഇതാണ്.
ഒരു കുപ്പി കള്ള് വിലയ്ക്ക് പുറമെ പത്ത് രൂപ അധികം
ഷാപ്പുകളിൽ ഇറക്കുന്ന കള്ള് അതേപടി കുപ്പിയിൽ പിടിക്കുന്ന സംവിധാനമാണ് ഇപ്പോൾ. വിവിധ പഴവർഗ്ഗങ്ങളുടെ കള്ള് ആവശ്യപ്പെട്ടാൽ അതിന്റെ ജ്യൂസാണ് ആവശ്യകാർക്ക് നൽകുന്നത്. ഒരു കുപ്പി കള്ള് വിലയ്ക്ക് പുറമെ പത്ത് രൂപ അധികം നൽകിയാൽ മുന്തിരി കള്ള് റെഡി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |