
പാലക്കാട്: ഒന്നാം വിളയിറക്കേണ്ട സമയത്തും ജില്ലയിലെ കർഷകർക്ക് ആവശ്യമായ നെൽവിത്ത് കൃഷിഭവനുകളിൽ കിട്ടാനില്ലെന്ന പരാതി വ്യാപകം. വിത്തുവികസന അതോററ്റിയുടെ എരുത്തേമ്പതിയിലെ സംസ്കരണ പ്ലാന്റിൽ ജില്ലയിലെ വിത്തുകർഷകരിൽ നിന്ന് കഴിഞ്ഞ ഒന്നാം വിളയ്ക്ക് സംഭരിച്ച വിത്താണ് സംസ്കരിക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. ഇതോടെ ജില്ലയിലെ പല കൃഷിഭവനിലും ആവശ്യത്തിന് വിത്ത് കിട്ടാനില്ലെന്ന് കർഷകർ പരാതിപ്പെട്ടു. കൊയ്തടുത്ത വിത്ത് 40 ദിവസത്തിനുള്ളിൽ കർഷകരിൽ നിന്ന് സംഭരിച്ച് സംസ്കരിച്ച് ചണച്ചാക്കുകളിലാക്കുന്ന വിത്തിന് മാത്രമേ ഗുണമേന്മ ലഭിക്കൂ.
ചണച്ചാക്ക് ലഭ്യമല്ലാത്തതും ജീവനക്കാരുടെ ലഭ്യതക്കുറവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. കൃഷിഭവനുകളിൽ നിന്ന് ആവശ്യത്തിന് വിത്ത് ലഭ്യക്കാതെ വന്നതോടെ പലരും സ്വകാര്യ ഏജൻസികളിൽ ഉയർന്ന വില കൊടുത്ത് വിത്ത് വാങ്ങിയാണ് കൃഷിയിറക്കുന്നത്. ഒരു കിലോ വിത്തിന് 40 മുതൽ 45 രൂപ വരെയാണ് സ്വകാര്യ ഏജൻസികൾ ഈടാക്കുന്നത്. ഇവയിൽ ചിലത് അന്യസംസ്ഥാനത്തു നിന്ന് കൊണ്ടുവന്നതാണെന്നും ആക്ഷേപമുണ്ട്.
ഉൽപാദിപ്പിക്കുന്ന വിത്തിന്റെ 90 ശതമാനം പാലക്കാട്ട് നിന്നായിട്ടും ജില്ലയിൽ ഇതിന് അവശ്യമായ സാങ്കേതിക സൗകര്യങ്ങൾ തിരെയില്ല. ആകെയുള്ളത് എരുത്തേമ്പതിയിലെ സംസ്കരണ കേന്ദ്രവും ഗോഡൗണും മാത്രമാണ്. ഇവിടെയുണ്ടാക്കിയ വിത്ത് ഗുണമേന്മ പരിശോധന ആലപ്പുഴയിലെ ലാബിലാണ്. ഗുണമേന്മ പരിശോധന കഴിഞ്ഞ സാധുയായ വിത്തിന്റെ ടാഗിംഗ് നടക്കുന്നത് സംസ്ഥാന കൃഷിവകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫിസിലാണ്. ഇതെല്ലാം പൂർത്തിയാക്കാൻ രണ്ടുമാസത്തോളം സമയമെടുക്കും. സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |