
ഷൊർണൂർ: ഷൊർണൂർ -നിലമ്പൂർ റെയിൽവേ ലൈനിൽ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്താനുള്ള സാദ്ധ്യതയേറുന്നു. ഷൊർണൂർ -നിലമ്പൂർ റെയിൽവേ ലൈനിൽ പുതുതായി രണ്ടു ക്രോസിംഗ് സ്റ്റേഷനുകൾ വരുന്നതോടെയാണ് പുതിയ സർവീസുകൾക്ക് സാദ്ധ്യത ഏറിയത്.
ക്രോസിംഗ് സ്റ്റേഷനായി ഉയരുന്ന കുലുക്കല്ലൂരിനും വലിയ പ്രതീക്ഷയാണ് നൽകുന്നത്. കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് വരാനും സാദ്ധ്യതയുണ്ട്. നിലവിൽ ഇരുഭാഗങ്ങളിലേക്കുമായി പത്തിലധികം തീവണ്ടികൾക്ക് കുലുക്കല്ലൂരിൽ സ്റ്റോപ്പുണ്ട്. യാത്രക്കാർക്ക് ഏറെ ഗുണകരമാവുന്ന പുലർച്ചെ കുലുക്കല്ലൂരിൽ എത്തുന്ന നിലമ്പൂർ-ഷൊർണൂർ മെമുവിനും രാത്രി കടന്നുപോകുന്ന നിലമ്പൂർ -ഷൊർണൂർ -തിരുവനന്തപുരം രാജ്യറാണി എക്പ്രസിനും സ്റ്റോപ്പില്ല. ഈ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പ് അനുവദിക്കണമെന്നത് ഇവിടത്തുകാരുടെ ഏറെ നാളായുള്ള ആവശ്യമാണ്.
പുലർച്ചെ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള മെമുവിന് സ്റ്റോപ്പ് അനുവദിച്ചാൽ പാലക്കാട്, കോഴിക്കോട്, എറണാകുളം ഭാഗങ്ങളിലേക്ക് ഷൊർണൂരിൽ നിന്ന് കണക്ഷൻ ട്രെയിനുകൾ ലഭിക്കാനും സൗകര്യപ്രദമാണ്. നിരവധി ദീർഘദൂര യാത്രക്കാർക്ക് ഇത് വലിയ അനുഗ്രഹമാവും.
ക്രോസിംഗ് സ്റ്റേഷൻ നിർമ്മാണം വേഗത്തിലാക്കും
നിലവിൽ ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ക്രോസിംഗ് സ്റ്റേഷന്റെ നിർമ്മാണം വേഗത്തിലാക്കണമെന്ന് കഴിഞ്ഞദിവസം സ്റ്റേഷൻ സന്ദർശിച്ച പാലക്കാട് അഡീഷണൽ ഡിവിഷൻ റെയിൽവേ മാനേജർക്ക് ജനപ്രതിനിധികൾ നിവേദനം നൽകിയിരുന്നു. വൈകാതെ ക്രോസിംഗ് സ്റ്റേഷന്റെ നിർമ്മാണം പൂർത്തിയാക്കി കമ്മിഷൻ ചെയ്യാനാവുമെന്ന് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
കൊപ്പം-പേങ്ങാട്ടിരി ചെർപ്പുളശ്ശേരി പാതയ്ക്കും പ്രാധാന്യം കൂടും
കുലുക്കല്ലൂർ സ്റ്റേഷനിലേക്ക് കൊപ്പം-പേങ്ങാട്ടിരി പാതയിൽ നിന്ന് റോഡ് യാഥാർത്ഥ്യമായാൽ, കൊപ്പം - പേങ്ങാട്ടിരി-ചെർപ്പുളശ്ശേരി പാതയിലും വലിയ മാറ്റങ്ങൾ ഉണ്ടാവും. നിലവിൽ പാലക്കാട് നിന്നും ചെർപ്പുളശ്ശേരി കൊപ്പം വഴി വളാഞ്ചേരിയിലേക്കും കോഴിക്കോട്ടേക്കും വിമാനത്താവളത്തിലേക്കുമെല്ലാം നിരവധി യാത്രക്കാർ ഈ വഴി തിരഞ്ഞെടുക്കുന്നുണ്ട്. ഈ പാത സംസ്ഥാനപാതയുടെ നിലവാരത്തിലേക്ക് ഉയർത്തണമെന്നതും ഏറെക്കാലമായിയുള്ള ആവശ്യമാണ്. അങ്ങിനെയായാൽ കുലുക്കല്ലൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലും വലിയ വർദ്ധനയുണ്ടാവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |