പാലക്കാട്: സംസ്ഥാനത്ത് കാലവർഷം ശക്തമാകുമ്പോൾ റോഡ് അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും കാഴ്ചമങ്ങിയും റോഡ് കാണാതെയും അപകടങ്ങളിൽപ്പെടുന്നത് മഴക്കാലത്ത് സാധാരണമാണ്. മുൻകരുതലുകൾ എടുത്താൽ മഴക്കാലത്തെ റോഡ് അപകടങ്ങൾ ഒഴിവാക്കാനാകുമെന്നും അധികൃതർ പറയുന്നു. റോഡിൽ വാഹനങ്ങളിൽ നിന്ന് വീഴുന്ന എണ്ണത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ടെന്ന് വിദഗ്ധർ പറയുന്നു. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കലുള്ളതാകും. അതിനാൽ വാഹനം പതിയെ ഓടിക്കലാണ് ഉത്തമം. സ്റ്റിയറിംഗ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും.
വേണം ഒരല്പം ശ്രദ്ധ
ഹെഡ്‌ലൈറ്റ് ലോ ബീമിലാക്കി വാഹനം ഓടിക്കുക.
വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടെങ്കിൽ അത് ഉപയോഗിക്കാം.
ടയറിന്റെ നിലവാരം പരിശോധിക്കുക. ടയറിന് തേയ്മാനം കൂടമ്പോൾ ഗ്രിപ്പ് കുറയും.
അലൈൻമെന്റും വീൽ ബാലൻസിംഗും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവിൽ നിലനിറുത്തുകയും വേണം.
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക് തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നണ്ടോയെന്ന് യാത്ര തുടങ്ങും മമ്പേ പരിശോധിക്കുക.
വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ വാഹനം ഓടിക്കരുത്. അവയുടെ ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം കാഴ്ച തടസപ്പെടുത്തിയേക്കാം.
ശക്തമായ മഴയത്ത് വാഹനം ഓടിക്കാതിരിക്കുക.
നനവുള്ള റോഡിൽ ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കാൻ കൂടുതൽ ദൂരമെടുക്കുമെന്നതിനാൽ വേഗം കുറച്ച് ഓടിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |