പാലക്കാട്: നെല്ലിയാമ്പതിക്കാർക്ക് ചില്ലിക്കൊമ്പന്റെ വിടവ് നികത്താൻ പുതിയ കാട്ടുകൊമ്പനെത്തി. അതിഥിയായ ചിന്നക്കൊമ്പൻ പ്ളാവിൽ നിന്ന് ചക്ക പറിച്ചെടുക്കുന്ന ഒരു വീഡിയോ ഇപ്പോ വൈറലാണ്. ഒരു നൊമ്പരത്തോടെയല്ലാതെ ചില്ലിക്കൊമ്പനെ നെല്ലിയാമ്പതിക്കാർക്ക് ഓർക്കാനാകില്ല. അവന്റെ വിയോഗത്തിന് പിന്നാലെയാണ് നെല്ലിയാമ്പതിക്കാരുടെ അരുമയായി വനമേഖലയിൽ ചിന്നക്കൊമ്പനെത്തിയത്. അങ്ങ് ഇടുക്കിയിൽ ഒരു ചക്കക്കൊമ്പനുണ്ട്. അതുപോലെ നെലിയാമ്പതിയുടെ പുതിയ അതിഥിക്കും ചക്കയാണ് ഇഷ്ട ഭക്ഷണം. കഴിഞ്ഞ ദിവസം തോട്ടം മേഖലയിലെത്തിയ കാട്ടുകൊമ്പൻ പ്ലാവുകളിൽനിന്ന് ചക്ക പറിച്ചുതിന്ന് തോട്ടങ്ങൾക്കിടയിലൂടെ നടക്കുന്നത് തൊഴിലാളികളാണ് ആദ്യം കണ്ടത്.ചില്ലിക്കൊമ്പൻ ചരിഞ്ഞതോടെ തോട്ടം മേഖലയിലും പാടിക്ക് സമീപവും കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിൽ സൗമ്യ സ്വഭാവരീതികളുള്ള മറ്റൊരു കൊമ്പൻ എത്തിയത് പ്രദേശവാസികൾക്ക് വലിയ കൗതുകമായി. ചക്കപ്പഴത്തിന്റെ മണം പിടിച്ച് ജനവാസമേഖലയിലെത്തിയ കാട്ടാന വലിയ പ്ലാവുകളിൽനിന്ന് തുമ്പിക്കൈ നീട്ടി ചക്കകൾ പറിച്ചു തിന്നുകയാണ്. ചില്ലിക്കൊമ്പനെന്നപോലെ പുതിയ ആനയും ശാന്തസ്വഭാവക്കാരനായതിനാൽ പേടി തോന്നുന്നില്ലെന്ന് തോട്ടം തൊഴിലാളികൾ പറഞ്ഞു. എങ്കിലും വനംവകുപ്പും നിരീക്ഷണവുമായി രംഗത്തുണ്ട്. വന്യമൃഗം ആയതിനാൽ ജാഗ്രത പാലിക്കണമെന്നും പ്രകോപിപ്പിക്കരുതെന്നും വനപാലകർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |