
പാലക്കാട്: കാത്തിരിപ്പിനൊടുവിൽ സുസ്ഥിര നെൽക്കൃഷി വികസന പദ്ധതിക്കുള്ള തുക അനുവദിച്ചെങ്കിലും ആവശ്യമായതിന്റെ മൂന്നിലൊന്ന് മാത്രമാണ് നിലവിൽ ലഭിച്ചത്. ഇതോടെ ജില്ലയിലെ കുറച്ച് കർഷകർക്ക് മാത്രമാണ് ആനുകൂല്യം വിതരണം ചെയ്യാനായത്. ശേഷിക്കുന്ന കർഷകർക്ക് ആനുകൂല്യം ലഭിക്കാൻ ഇനിയും കാത്തിരിക്കണം.
കഴിഞ്ഞ ഒന്നാംവിള, രണ്ടാംവിള സീസണുകളിലായി ജില്ലയിലെ കർഷകർക്ക് പദ്ധതിപ്രകാരം 18 കോടി രൂപ അനുവദിക്കേണ്ടതുണ്ട്. എന്നാൽ നിലവിൽ ആറുകോടി രൂപ മാത്രമാണ് അനുവദിച്ചത്. 2026 മാർച്ചിനു മുൻപ് മുഴുവൻ തുകയും അനുവദിക്കേണ്ടിയിരുന്നെങ്കിലും അതുണ്ടായില്ല. നിലവിൽ ബാക്കി ലഭിക്കാനുള്ള 12 കോടി രൂപ എന്ന് ലഭിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്ന് കർഷകർ പറയുന്നു.
പദ്ധതിക്ക് അപേക്ഷിച്ചിട്ടുള്ളത് 60,000 കർഷകർ
ഏകദേശം 60,000 കർഷകരാണ് പദ്ധതിക്ക് അപേക്ഷിച്ചിട്ടുള്ളത്. ഹെക്ടറിന് 5,500 രൂപയാണ് പദ്ധതിയിലെ ആനുകൂല്യമെങ്കിലും കഴിഞ്ഞ നാലുവർഷത്തോളമായി ശരാശരി 4,500 രൂപ മാത്രമാണ് ലഭിക്കുന്നത്.
വളത്തിന്റെയും കൂലിയുടെയും ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ആനുകൂല്യം വർദ്ധിപ്പിക്കണമെന്ന കർഷകരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് നിലവിലുള്ള തുക പോലും പൂർണമായി ലഭിക്കാത്തത്.
തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തിലും കുറവ്
ഉഴവുകൂലിയിൽ തദ്ദേശസ്ഥാപനങ്ങളുടെ വിഹിതത്തിലും കുറവുണ്ടായതായി കർഷകർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ ജില്ലാ പഞ്ചായത്ത് ഹെക്ടറിന് 5,000 രൂപയും ബ്ലോക്ക് പഞ്ചായത്ത് 3,000 രൂപയും നൽകിയിരുന്നു. ഇപ്പോൾ ഇത് യഥാക്രമം 2,800 രൂപയും 2,000 രൂപയുമായി കുറഞ്ഞിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |