
ഒരാഴ്ചയ്ക്കിടെ നഷ്ടപ്പെട്ടത് 2,76,000 രൂപ
വടക്കാഞ്ചേരി: തട്ടിപ്പുകാരുടെ കേന്ദ്രമായി വടക്കാഞ്ചേരി. ഇന്നലെ പുറത്ത് വന്ന 2 തടിപ്പുകളടക്കം ഒരാഴ്ചയ്ക്കിടെ മൂന്ന്പേർക്കായി നഷ്ടപ്പെട്ടത് 2,76,000 രൂപ. ഒരു വർഷത്തിനുള്ളിൽ തട്ടിപ്പ്സംഘം കവർന്നത് കോടികൾ. കേരളത്തിന്റെ കാർഷിക മുന്നേറ്റത്തിന് വടക്കാഞ്ചേരി ബ്ലോക്കിൽ രൂപീകൃതമായ ഗ്രീൻ ആർമിയുടെ പേരിലും എയർ ഇന്ത്യ പ്രിവിലേജ് കാർഡിന്റെ പേരിലും നടന്ന തട്ടിപ്പിന്റെ ഞെട്ടൽ വിട്ടുമാറുന്നില്ല. പാലും, ഉല്പന്നങ്ങളും ഓർഡർ ചെയ്ത് പടിഞ്ഞാറ്റുമുറി സ്വദേശിയിൽ നിന്ന് തട്ടിയെടുത്തത് 85,000 രൂപയാണെങ്കിൽ എയർ ഇന്ത്യ പ്രിവിലേജ് കാർഡിന്റെ പേരിൽ 75കാരന് നഷ്‌ടമായത് 95,000 രൂപയാണ്.
ജൂണിൽ മോട്ടോർ വാഹന വകുപ്പിന്റെ ചിഹ്നവുമായുള്ള ട്രാഫിക് നിയമലംഘനത്തിന് പിഴ അടക്കാനുള്ള ലിങ്ക് തുറന്ന മൊബൈൽ കട ഉടമക്ക് നഷ്‌ടമായത് 93,000 രൂപ. ഇതേ മാസത്തിൽ നഗര ഹൃദയത്തിലെ ശ്രീപത്മം ഇൻവെസ്റ്റ്മെന്റ് ആൻഡ് ഫിനാൻസ് എന്ന സ്ഥാപനത്തിൽ ജോലി വാഗ്ദാനം ചെയ്ത് ഉടമയായ വനിത തട്ടിയത് 15,87,000 രൂപയും, 60 പവൻ സ്വർണ്ണവുമാണ്. മണ്ണുത്തി കോളേജ് ഒഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസിൽ ക്ലറിക്കൽ തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് പുതുരുത്തി സ്വദേശിയിൽ നിന്ന് 11 ലക്ഷം രൂപ തട്ടിയെടുത്തതും നാടിനെ ഞെട്ടിച്ചു.
മാർച്ച് 16ന് മുക്കുപണ്ടം പണയം വെച്ച് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് തട്ടിച്ചത് 1,60,000 രൂപയാണ്. പണയത്തിലിരുക്കുന്ന സ്വർണ്ണാഭരണങ്ങൾ എടുത്ത് നൽകാമെന്ന് മോഹിപ്പിച്ച് മലാക്ക സ്വദേശിയായ യുവാവ് പലരിൽ നിന്നായി തട്ടിയത് ലക്ഷങ്ങളാണ്. ജൂൺ 11ന് സ്ലോവാക്യയിൽ ജോലി വാഗ്ദാനം ചെയ്ത് കോട്ടയം മുണ്ടക്കയം സ്വദേശി കൂട്ടിക്കൽ അനീഷ് ഉമ്മർ നടത്തിയ 8 ലക്ഷത്തി 43,000 രൂപയുടെ തട്ടിപ്പും പുറത്ത് വന്നു. കഴിഞ്ഞ 8ന് ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മിഷ്ണറുടെ പേരിൽ ഓട്ടുപാറ ഗാന്ധിനഗർ സ്വദേശിയായ 77കാരന്റെ അകൗണ്ടിൽ നിന്ന് 96,000രൂപ തട്ടിയെടുത്തതിന്റെ ആശങ്ക മാറും മുമ്പാണ് വീണ്ടും തട്ടിപ്പെന്നത് പരിഭ്രാന്തിയാണ്.
ജാഗ്രത കുറവ്
ജനങ്ങളുടെ ജാഗ്രത കുറവാണ് തട്ടിപ്പ് സംഘങ്ങൾക്ക് സഹായകമാകുന്നത്. ഗ്രീൻ ആർമി പാലും അനുബന്ധ ഉല്പന്നങ്ങളും വ്യാപാരം നടത്തുന്നതിന്റെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടന്നത് ആശങ്കയാകുന്നു.
ക്ഷീരമേഖലയിൽ ഒരു ഇടപാടും ഗ്രീൻ ആർമി നടത്തുന്നില്ല. തട്ടിപ്പിനിരയാകാതിരിക്കാൻ ജനങ്ങൾ അതീവജാഗ്രത പാലിക്കണം. എം.ആർ.അനൂപ് കിഷോർ (ചീഫ് കോർഡിനേറ്റർ ഗ്രീൻ ആർമി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |