SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.40 AM IST

റബർ മാറി,​ കർഷകർക്ക് പ്രിയം കാട്ടുവേപ്പിനോട്

1
നാരകത്താനി - ചാക്കുമറ്റം - നെയ്തേലിപ്പടി റോഡിന് സമീപത്തെ കാട്ടുവേപ്പ് തോട്ടം

മല്ലപ്പള്ളി : റബറിനോട് വിടപറഞ്ഞ് മല്ലപ്പള്ളിയിലെ കർഷകർ കാട്ടുവേപ്പ് (മലവേപ്പ്) കൃഷിയിലേക്ക് കടക്കുന്നു. റബർ കൃഷിയിലെ ബുദ്ധിമുട്ടും വിലയിടിവുമാണ് കാട്ടുവേപ്പിനോടുള്ള താത്പര്യത്തിന് പിന്നിൽ. പതിനഞ്ച് റബ‌ർ മരങ്ങളിൽ നിന്നു പോലും ഒരു ഷീറ്റ് ലഭിക്കാത്ത അവസ്ഥയാണെന്ന് കർഷർ പറയുന്നു. റബറിന് താങ്ങുവിലയായി സർക്കാർ 200 രൂപ പറയുന്നുണ്ടെങ്കിലും കർഷകർക്ക് ലഭിക്കുന്നത് 180ൽ താഴെയാണ്. പരിപാലന ചെലവേറും. റബർ വെട്ടുന്നതിനും ഷീറ്റ് അടിക്കുന്നതിനും നിത്യേന അദ്ധ്വാനം വേണം.ഇതിനുതക്ക വരുമാനം ലഭിക്കുന്നുമില്ല.

ഇൗ സാഹചര്യത്തിൽ കൃഷി തുടരാനാവില്ല. കാട്ടുവേപ്പ് കൃഷിയിൽ പ്രത്യേകിച്ച് ബാദ്ധ്യതകളില്ല.

കാട്ടുവേപ്പ് തടിക്ക് വിപണിയിൽ വലിയ ഡിമാൻഡുണ്ട്. ആന്ധ്രാപ്രദേശ്,​ ഗുജറാത്ത്,​ തമിഴ് നാട്,​ കർണാടക സംസ്ഥാനങ്ങളിൽ വ്യാപകമായിരുന്ന കാട്ടുവേപ്പ് കൃഷി കേരളത്തിൽ ആരംഭിച്ചിട്ട് അധികകാലമായില്ല. മലയോര ജില്ലയിൽ കൃഷി പ്രചാരം നേടിത്തുടങ്ങിയതേയുള്ളു. നാരകത്താനി- ചാക്കുമറ്റം- നെയ്തേലിപ്പടി റോഡിന് സമീപം കാട്ടുവേപ്പുതോട്ടം കാണാം.

കാട്ടുവേപ്പ് നടുമ്പോൾ ആദ്യവർഷങ്ങളിൽ ഇടവിള കൃഷിയായി കപ്പയോ പച്ചക്കറികളോ കൃഷി ചെയ്യാം. ഇത് കർഷകർക്ക് അധിക വരുമാനം നൽകും.കുറഞ്ഞ പരിപാലനം മതി. കാര്യമായ കീടബാധ ഉണ്ടാകാറില്ല.ഏതുതരത്തിലുള്ള മണ്ണിലും നന്നായി വളരും. ഗുണനിലവാരമുള്ള പ്ളൈവുഡിന്റെ നിർമ്മാണത്തിനാണ് കാട്ടുവേപ്പ് തടി പ്രധാനമായും ഉപയോഗിക്കുന്നത്. .

കുറഞ്ഞ ചെലവ്,​ കൂടുതൽ ആദായം

തേക്ക്,​ മഹാഗണി മുതലായവ പാകമാകാൻ വളരെ വർഷങ്ങളെടുക്കും. പക്ഷേ കാട്ടുവേപ്പ് പെട്ടെന്ന് വളർന്ന് മുറിച്ചുവിൽക്കാൻ പാകമാകും. ഒരു വർഷത്തിനുള്ളിൽ 20 ഇഞ്ച് വണ്ണവയ്ക്കും. നട്ടുകഴിഞ്ഞ് ആറുവർഷം കൊണ്ടുതന്നെ നല്ല തടി ലഭിക്കും. ഏഴ് വർഷം കൊണ്ട് 40 അടിയിലേറെ ഉയരവും നാലടിയിലധികം വണ്ണവും ലഭിക്കും. . കാര്യമായ വളം വേണ്ട. കാട്ടുവേപ്പിന് നല്ല വിലയാണ് വിപണിയിൽ. മരങ്ങൾ തമ്മിൽ കൃത്യമായ അകലം പാലിക്കുന്നത് വണ്ണം വയ്ക്കുന്നതിന് സഹായിക്കും. മരത്തിന് കീടബാധ ഉണ്ടാകില്ല. നല്ല ബലവും ചിതലരിക്കില്ലെന്നതും തടിയുടെ പ്രത്യേകതയാണ്.

വനംവകുപ്പും തുടങ്ങി

വനംവകുപ്പും കാട്ടുവേപ്പ് കൃഷി തുടങ്ങിയിട്ടുണ്ട്. തേക്കുപ്ളാന്റേഷനുകൾ പോലെ റാന്നി,​ കോന്നി,​ പുനലൂർ എന്നിവിടങ്ങളിൽ കട്ടുവേപ്പ് നട്ടിട്ടുണ്ട്.

------------------

ക്യുബിക് ഫീറ്റിന് 450 മുതൽ 750 വരെ

---------------

നഷ്ടംമൂലം റബർ കൃഷി തുടരാനാവുന്നില്ല​. കാട്ടുവേപ്പ് കൃഷിക്ക് പ്രത്യേകിച്ച് അദ്ധ്വാനമോ കാര്യമായ മുടക്കുമുതലോ വേണ്ട

സുരേഷ് കുമാർ

കർഷകൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL