അടൂർ : അടൂർ നഗരത്തിൽ വർദ്ധിച്ചു വരുന്ന തെരുവ് നായ ശല്യത്തിൽ പൊറുതിമുട്ടുകയാണ് യാത്രക്കാർ. നഗരത്തിന്റെ പല ഭാഗത്തും കൂട്ടത്തോടെ പകൽ സമയത്തും നായ്ക്കൂട്ടം അലഞ്ഞു തിരിയുകയാണ്. പുതിയ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കും ബൈപ്പാസിലേക്കുമിറങ്ങുന്ന ഭാഗത്താണ് കൂടുതൽ തെരുവ് നായ്ക്കൾ തമ്പടിക്കുന്നത്. ഇരുചക്രവാഹനയാത്രികരാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. പരസ്പരം കടികൂടിയും റോഡിലേക്ക് അപ്രതീക്ഷിതമായി എടുത്തു ചാടിയും നായ്ക്കൾ അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മുൻപ് അടൂർ നഗരസഭയിലെ തന്നെ പറക്കോട് അനന്തരാമപുരം മാർക്കറ്റ് ഭാഗത്ത് നായ്ക്കൾക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ച സംഭവമുണ്ടായിട്ടുണ്ട്. നഗരത്തിനോട് ചേർന്നുള്ള ജനവാസ മേഖലകളിലും പ്രത്യേകിച്ച് വിനോബാജി നഗർ ഭാഗത്തും നായശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിൽ ഒരു സ്ത്രീ പൊതുസ്ഥലങ്ങളിൽ നായ്ക്കൂട്ടങ്ങൾക്ക് ഭക്ഷണം കൊടുക്കുന്നതിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെതിരെ തുടർച്ചയായ പ്രതിഷേധം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ല.
ഇക്കഴിഞ്ഞ അടൂർ നഗരസഭ ബഡ്ജറ്റിൽ തെരുവ് നായ്ക്കളുടെ വന്ധ്യംകരണത്തിനും പുനരധിവസിപ്പിക്കുന്നതിനും 5 ലക്ഷം രൂപ വകയിരുത്തിയിരുന്നു. എന്നാൽ അനുദിനം വർദ്ധിച്ചു വരുന്ന തെരുവ് നായശല്യം തടയാൻ നഗരസഭ നടപടി സ്വീകരിക്കാൻ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
......................
നഗരത്തിൽ തെരുവ് നായ്ക്കൾക്ക് പൊതുസ്ഥലങ്ങളിൽ ഇറച്ചി മാലിന്യം വിതരണം ചെയ്യുന്നത് നഗരസഭ മുന്നറിയിപ്പ് നൽകിയിട്ടും തുടരുന്ന വ്യക്തിക്കെതിരെ കർശന നടപടി സ്വീകരിക്കാനും തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനും ഫീഡിംഗ് പോയിന്റ് ഒരുക്കാനുമുള്ള ക്രമീകരണം നഗരസഭ നടപ്പാക്കണം.
സുമ നരേന്ദ്ര
(സാമൂഹിക പ്രവർത്തക )
................................................................
"തെരുവ് നായ്ക്കൾക്ക് ഇറച്ചി മാലിന്യം പൊതു സ്ഥലത്തു കൊടുക്കുന്ന വ്യക്തിക്ക് നഗരസഭ ഒരിക്കൽ കൂടി മുന്നറിയിപ്പ് നൽകും .തിരുത്താൻ തയാറാകുന്നില്ലെങ്കിൽ നിയമനടപടി സ്വീകരിക്കും .തെരുവ് നായ്ക്കളുടെ പുനരധിവാസം നഗരസഭ കൗൺസിലിൽ ചർച്ച ചെയ്തു തീരുമാനിക്കും
റീന ശാമുവേൽ
(അടൂർ നഗരസഭ ചെയർപേഴ്സൺ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |