കോഴഞ്ചേരി: സമാന്തര പാലത്തിന്റെ പണികൾ എന്നു പൂർത്തിയാക്കാനാകുമെന്നു പറയാനാകില്ലെന്നും എത്രയും പെട്ടെന്നു പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കർശന നിർദേശം ഉദ്യോഗസ്ഥർക്കു നൽകിയിട്ടുണ്ടെന്നും അബിൻ വർക്കി എം.എൽ.എ. പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താനെത്തിയതായിരുന്നു എം.എൽ.എ. നിലവിൽ പാലത്തിന്റെ പണികൾ അവസാന ഘട്ടത്തിലാണെങ്കിലും ടാറിംഹ് ഉൾപ്പെടെയുള്ള ജോലികൾ മഴ കാരണം എന്ന് പൂർത്തിയാകുമെന്നു പറയാനാകില്ല. മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്ന് കേരള റോഡ് ഫണ്ട് ബോർഡ് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.ബി.സുഭാഷ് കുമാർ എം.എൽ.എ.യെ ധരിപ്പിച്ചു. മാർക്കറ്റിലെ റോഡ് ഇന്റർലോക്ക് ഇട്ടു നൽകാൻ ഉദ്യോഗസ്‍ഥർക്ക് എം.എൽ.എ നിർദ്ദേശം നൽകി. ടി.കെ. റോഡിലെ പഴയ പാലത്തിന്റെ സമീപത്തു നിന്നു മാരാമൺ കൺവെൻഷൻ നഗറിലേക്കുള്ള വഴി റീടാറിംഗ് നടത്തും. സമാന്തര പാലത്തിന് അടിഭാഗത്ത് പമ്പാ നദിയിൽ നിർമ്മിച്ച താത്കാലിക പാത വെളളം താഴുന്ന നിലയ്ക്ക് അടിയന്തരമായി നീക്കം ചെയ്യും. റാന്നി - ഇടക്കുളം മുതൽ നെടുംപ്രയാർ വരെയുളള പളളിയോടങ്ങൾക്ക് സുഗമമായി കടന്ന പോകാനുളള സംവിധാനം ഒരുക്കും. യു.ഡിഎഫ്. നിയോജക മണ്ഡലം കൺവീനർ ജോൺസൺ വിളവിനാൽ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്‌സ്, സ്ഥിരം സമതി അദ്ധ്യക്ഷൻ അശോക് ഗോപിനാഥ്, തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്തംഗങ്ങളായ മഞ്ചു ലക്ഷ്മി, ബാബു പഴയിടത്തിൽ, പ്രകാശ്കുമാർ, ജിവ്‌സൺ വെട്ടത്ത്, ഷെറിൻ റോയി, കോഴഞ്ചേരി പഞ്ചായത്തംഗങ്ങളായ അനീഷ് ചക്കുംങ്കൽ, ലതാ ചെറിയാൻ തുടങ്ങിയവരും എം.എൽ.എ.യ്ക്ക് ഒപ്പമുണ്ടായിരുന്നു.
പൂർത്തിയാകാനുള്ളത്
പാലത്തിന്റെ നടപ്പാത, വശങ്ങളിലെ സംരക്ഷണ ഭിത്തികളുടെ മിനുക്കുപണികൾ, പെയിന്റിംഗ്, തോട്ടപ്പുഴശേരി ഭാഗത്ത് 80 മീറ്ററിലധികം ഭാഗത്തെ സമാന്തര റോഡ് നിർമാണം, ബി.എം. ആൻഡ്ബി.സി. നിലവാരത്തിൽ പാലവും സമന്തര പാതയും ഉൾപ്പെടെയുളള ടാറിംഗ്, തോട്ടപ്പുഴശേരി ഗ്രാമപ്പഞ്ചായത്ത് ഓഫീസിനു മുൻവശത്തെ ഓടയുടെ നിർമ്മാണം തുടങ്ങിയവയാണ് ഇനി പൂർത്തിയാകാനുള്ളത്. തോട്ടപ്പുഴശ്ശേരി ഭാഗത്ത് ഓടയുടെ നിർമ്മാണം പൂർത്തികരിച്ചിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽസി ക്രിസ്റ്റഫർ, വൈസ് പ്രസിഡന്റ് സി.എസ്.അനീഷ് കുമാർ എന്നിവവരും, കോഴഞ്ചേരി ഭാഗത്ത് മാർക്കറ്റിലേക്കുള്ള റോഡ് പണിതു നൽകമെന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോമോൻ പുതുപറമ്പിലും വൈസ് പ്രസിഡന്റ് സുനിത ഫിലിപ്പും എം.എൽ.എ.യോട് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |