തിരുവല്ല : മഴക്കാലമായതോടെ കൃഷ്ണപാദം റോഡ് വെള്ളത്തിനടിയിലായി. മുങ്ങിക്കിടക്കുന്ന റോഡിനെ കണ്ടില്ലെന്ന് നടിക്കുകയാണ് പൊതുമരാമത്ത് അധികൃതർ. നെടുമ്പ്രം - പെരിങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൃഷ്ണപാദം റോഡിൽ വർഷത്തിൽ ആറുമാസവും വെള്ളക്കെട്ടാണ്. മഴവെള്ളം ഒഴുകിപ്പോകാൻ ഓടയില്ലാത്തതാണ് പ്രധാനപ്രശ്നം. പെരിങ്ങര ജംഗ്‌ഷനിൽ റോഡിന്റെ തുടക്കത്തിലെ 150 മീറ്റർ ഭാഗത്താണ് ഏറെദുരിതം. ഇവിടെ രണ്ടടിയോളം വെള്ളമുണ്ട്. സ്‌കൂൾ കുട്ടികളും വൃദ്ധരും ഉൾപ്പടെയുള്ള യാത്രക്കാർ ഈ ചെളിവെള്ളത്തിലൂടെയാണ് യാത്രചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞു തകർച്ചയിലായ റോഡിൽ വഴിയും കുഴിയും തിരിച്ചറിയാനാകാതെ കിടക്കുന്നതിനാൽ വാഹനയാത്രക്കാരും ബുദ്ധിമുട്ടുകയാണ്. മഴമാറി വെയിലായാൽ രൂക്ഷമായ പൊടിശല്യം തുടങ്ങും. വെള്ളക്കെട്ട് കാരണം നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്.
തിരുവല്ല - അമ്പലപ്പുഴ സംസ്ഥാനപാതയിൽ നിന്ന് എം.സി റോഡിലേക്ക് എത്താനും ഈ വഴി പ്രയോജനപ്പെടും.
നവീകരണമില്ല
പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കൃഷ്ണപാദം റോഡിൽ ഒന്നര പതിറ്റാണ്ടായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. മൂന്ന് കിലോ മീറ്ററോളം ദൂരമുള്ള റോഡിൽ 2009 ലാണ് ഒടുവിൽ ടാറിംഗ് ചെയ്തത്. ദിവസവും സ്കൂൾ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ പോകുന്ന പ്രധാന റോഡാണിത്. തകർച്ചയിലായ റോഡ് പുനർനിർമ്മിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബഹുജനങ്ങളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തിയിരുന്നു. മന്ത്രിക്ക് ഉൾപ്പെടെ നാട്ടുകാർ പരാതി നൽകിയിട്ടും അധികൃതർക്ക് കുലുക്കമില്ല.
പൊതുമരാമത്ത് വകുപ്പ് ഉറക്കത്തിൽ,
നവീകരണം മുടങ്ങിയിട്ട് ഒന്നര പതിറ്റാണ്ട്
വീട്ടിൽ നിന്ന് പുറത്തിറങ്ങണമെങ്കിൽ രണ്ടടി വെള്ളത്തിലൂടെ നീന്തണം. റോഡിലേക്ക് വാഹനം ഇറക്കാനും ബുദ്ധിമുട്ടുകയാണ്. ആളുകൾ വീട്ടിലേക്ക് വരാനും മടിക്കുന്നു. വെള്ളക്കെട്ട് പ്രശ്നം അടിയന്തരമായി പരിഹരിക്കണം.
വി.ജി.രാജു, (സമീപവാസി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |