
തിരുവല്ല : മഴക്കാലം തുടങ്ങിയതോടെ മണിമലയാറ്റിന്റെ തീരങ്ങളിൽ തിട്ടയിടിച്ചിൽ ശക്തമായി. കടപ്ര പഞ്ചായത്തിലെ പുളിക്കീഴിൽ നാല് കുടുംബങ്ങളുടെ ആറ് സെന്റ് ഭൂമിയാണ് മണിമലയാർ കവർന്നത്. കടപ്ര പഞ്ചായത്ത് രണ്ടാം വാർഡ് പുളിക്കീഴിൽ അടുക്കത്തിൽ പടി ഭാഗത്തെ പുതുപ്പറമ്പിൽ മോൻസി പി.എബ്രഹാം, അയൽവാസികളായ മണത്ര കിഴക്കേതിൽ എം.ജി കോശി, സഹോദരങ്ങളായ സ്റ്റീഫൻ തോമസ്, സക്കറിയ തോമസ് എന്നിവരുടെ ഭൂമിയാണ് ശക്തമായ മഴയിൽ മണിമലയാറ്റിലേക്ക് ഇടിഞ്ഞുവീണത്. നദീതീരം ഇടിഞ്ഞുതാഴുന്നത് മോൻസി പി.എബ്രഹാമിന്റെയും എം.ജി കോശിയുടെയും വീടുകൾക്ക് ഭീഷണിയായിട്ടുണ്ട്. കോശിയുടെ പുരയിടത്തിൽ നിന്നിരുന്ന മരങ്ങൾ അടക്കം ആറ്റിലേക്ക് പതിച്ച നിലയിലാണ്. റവന്യൂ - ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിരുന്നു.
ആറ് സെന്റ് ഭൂമി നദിയിൽ പതിച്ചു
നാല് പുലിമുട്ടുകൾ സ്ഥിതി ചെയ്യുന്ന പുളിക്കീഴിൽ തീര സംരക്ഷണത്തിനായി കൽക്കെട്ട് നിർമ്മിക്കുവാൻ എം.എൽ.എയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണം
(പ്രദേശവാസികൾ )
കുടുംബങ്ങൾ ഭീതിയിൽ
കാലവർഷം തുടങ്ങിയതോടെ അപ്പർകുട്ടനാട് മേഖലകളിൽ നദികളുടെയും തോടുകളുടെയും തീരങ്ങളിൽ താമസിക്കുന്ന കുടുംബങ്ങൾ കനത്ത ഭീതിയിലാണ്. രണ്ടാഴ്ച മുമ്പ് നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടി പാണ്ടിപ്പള്ളിൽ മോഹനൻ, അയൽവാസി തോട്ടാണിശ്ശേരിൽ മുരളീധരൻ എന്നിവരുടെ ഭൂമി ഇടിഞ്ഞു സമീപത്തെ തോട്ടിലേക്ക് വീണ സംഭവമുണ്ടായി. പെരിങ്ങര പഞ്ചായത്തിലെ പെരുമ്പ്രാൽ ചെറുമുട്ടാടത്ത് റോഡിന്റെ പകുതിയോളം ഇടിഞ്ഞു തോട്ടിലേക്ക് വീണിരുന്നു. നൂറിലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന ഏകവഴിയാണ് തോട്ടിൽ പതിച്ചത്. തോടുകൾക്ക് സംരക്ഷണഭിത്തി ഇല്ലാത്ത ഭാഗങ്ങളിലാണ് തിട്ടയിടിച്ചിൽ വ്യാപകമാകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |