
പത്തനംതിട്ട : നഗരമദ്ധ്യത്തിലെ ചന്തയിൽ മാസങ്ങളായി കുന്നുകൂടിയ ടൺ കണക്കിന് പ്ലാസ്റ്റിക്ക് മാലിന്യം നീക്കി. ഹരിത കർമ്മസേനാംഗങ്ങൾ തരംതിരിച്ച് മാറ്റിയ പ്ലാസ്റ്റിക്ക് മാലിന്യത്തിന്റെ കഴിഞ്ഞ ആറ് മാസത്തിലേറെയായുള്ള ശേഷിപ്പാണ് കുമിഞ്ഞുകൂടിയിരുന്നത്. മാലിന്യക്കൂന കാരണം ചന്തയിലേക്ക് കയറാൻപോലും ബുദ്ധിമുട്ടായിരുന്നു. ശേഖരിച്ച് തരം തിരിച്ച മാലിന്യം കുന്നന്താനം കിൻഫ്ര പാർക്കിലേക്ക് ക്ളീൻ കേരള കമ്പനി കൊണ്ടുപോയിരുന്നെങ്കിലും ശേഷിച്ച മാലിന്യം നീക്കാതെ വന്നതോടെ നഗരസഭ പ്രതിസന്ധിയിലാകുകയായിരുന്നു.
60 ടൺ മാലിന്യം
പത്തനംതിട്ട നഗര സഭയിലെ 33 വാർഡുകളിലെ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ച് തരം തിരിച്ച് എത്തിക്കുന്നത് നഗരസഭ ചന്തയിലെ എം.സി.എഫിലാണ്. ഒരോ വാർഡിൽ നിന്നും 55 ചാക്ക് മാലിന്യവും 15,17 വാർഡുകളിൽ നിന്ന് അതിലുമേറെ പ്ലാസ്റ്റിക് മാലിന്യവും ശേഖരിക്കുന്നുണ്ട് .15,17 വാർഡുകൾ കടകൾ ഏറെയുള്ള നഗരപ്രദേശം ആണ്. കെട്ടിക്കിടന്ന 60 ടണ്ണിലധികം മാലിന്യമാണ് നീക്കിയത്.
കാട്ടാക്കട പി.ആർ പ്ലാസ്റ്റിക്ക് കമ്പനിയാണ് മാലിന്യം ശേഖരിക്കുന്നത്. സാധാരണ സിമന്റ് നിർമ്മാണത്തിനായി ആണ് ഇത്തരം മാലിന്യം ഉപയോഗിക്കുന്നത്. നഗരസഭയ്ക്ക് പിന്നിലുള്ള ചന്തയിലും മത്സ്യസ്റ്റാളുകൾക്ക് സമീപവും ടൺ കണക്കിന് മാലിന്യമാണ് ചാക്കുകളിൽ കെട്ടി അലക്ഷ്യമായി വച്ചിരുന്നത്. ഇവിടെ തെരുവ് നായ ശല്യവുമുണ്ട്.
മുൻ നഗരസഭ ഭരണസമിതിയുടെ കാലത്തെ മാലിന്യമാണിത്. നിലവിലെ ഫണ്ട് ചെലവാക്കിയാണ് മാലിന്യം നീക്കിയത്.
സിന്ധു അനിൽ
പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |