
പത്തനംതിട്ട: സെൻസിൽ സ്വയം വിവരങ്ങൾ നൽകാൻ ഇന്ന് മുതൽ സൗകര്യം. എന്യൂമറേറ്റർ വീടുകളിൽ എത്തുന്നതിന് മുമ്പ് https://se.census.gov.in വെബ് പോർട്ടലിലൂടെ പൊതുജനങ്ങൾക്ക് സെൽഫ്എന്യുമറേഷൻ (എസ്.ഇ) ചെയ്യുന്നതിന് ജൂൺ 30 വരെ അവസരമുണ്ട്. രാജ്യത്തെ 16 ാമത് ജനസംഖ്യ കണക്കെടുപ്പ് 2026 - 27 വർഷങ്ങളിൽ രണ്ട് ഘട്ടങ്ങളിലാണ് നടത്തുന്നത്. പ്രാരംഭഘട്ടമായ ഹൗസ് ലിസ്റ്റിംഗ് പ്രോസസ്സ് സംസ്ഥാനത്ത് ജൂലായ് ഒന്നിന് ആരംഭിക്കും.
സർക്കാർ/ അർദ്ധസർക്കാർ/ പൊതമേഖലാ സ്ഥാപനങ്ങൾ, മറ്റു ഉദ്യോഗസ്ഥർ എന്നിവർ സ്വയം കണക്കെടുപ്പ് നടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വ്യാപകമായ പ്രചാരണം ഉറപ്പാക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ല കളക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.
? സ്വയം വിവരങ്ങൾ നൽകേണ്ട വിധം
https://se.census.gov.in പോർട്ടലിൽ സംസ്ഥാനം തിരഞ്ഞെടുക്കുക.
കുടുംബനാഥന്റെ പേരും മൊബൈൽ നമ്പറും രജിസ്റ്റർ ചെയ്യുക. ഒരു മൊബൈൽ നമ്പർ ഒരു കുടുംബത്തിന് മാത്രമേ ഉപയോഗിക്കാവൂ.
ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒ.ടി.പി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ കഴിയില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം 'റെഡ് മാർക്കർ' ഉപയോഗിച്ച് അടയാളപ്പെടുത്തണം. സെൻസസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരം പരിശോധിച്ച് ഫൈനൽ സബ്മിറ്റ് നൽകുക.
വിവരങ്ങൾ വിജയകരമായി നൽകി കഴിഞ്ഞാൽ 'എച്ച്' എന്ന് തുടങ്ങുന്ന 11 അക്ക സെൽഫ്ഇന്യൂമറേഷൻ ഐഡി (എസ് ഇ ഐഡി) ലഭിക്കും. സെൻസസ് ഉദ്യോഗസ്ഥർ പിന്നീട് വീട് സന്ദർശിക്കമ്പോൾ ഈ ഐഡി കൈമാറിയാൽ മതി. ഇതോടെ വിവരങ്ങൾ ഡിജിറ്റലായി സ്ഥിരീകരിക്കപ്പെടും. ജൂൺ 30 നകം വിവരങ്ങൾ സമർപ്പിക്കാത്തവർക്ക് സെൽഫ്ഇന്യൂമറേഷൻ പൂർത്തിയാക്കാൻ കഴിയില്ല. സമർപ്പിക്കാത്തവരുടെ വിവരങ്ങൾ ഉദ്യോഗസ്ഥർ നേരിട്ട് ശേഖരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |