കോന്നി : 42 വർഷത്തെ ഔദ്യോഗിക ജീവിതം 96 -ാം വയസിൽ രണ്ട് പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ് റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ കല്ലേലി തുമരപ്പറമ്പിൽ വി.സഹദേവൻ. 1956ൽ ഫോറസ്റ്ററായി ജോലിയിൽ പ്രവേശിച്ച സഹദേവൻ 1998 ൽ റേഞ്ച് ഓഫീസറായി വിരമിച്ചു. ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ ഹരിതസ്മരണ (ഒരു വനപാലകന്റെ ഓർമ്മക്കുറിപ്പുകൾ), വനദേവതയ്ക്ക് സ്നേഹപൂർവം എന്നിങ്ങനെ രണ്ടു പുസ്തകങ്ങളാക്കി പ്രസിദ്ധീകരിച്ചിരിക്കുകയാണ്.
ജോലിയിൽ പ്രവേശിക്കുമ്പോൾ 30 - 60 ആയിരുന്നു ശമ്പള സ്കെയിൽ. രണ്ട് രൂപ ഇൻക്രിമെന്റ് ആയിരുന്നു വർഷം ലഭിച്ചിരുന്നത്. വനംവകുപ്പിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും വനവും വനത്തിലെ ജോലികളും ഇന്നും സഹദേവനിലുണ്ട്.
ഇപ്പോഴും ഓർമ്മശക്തിക്ക് ഒട്ടും കുറവില്ലാത്തതിനാൽ കഴിഞ്ഞകാലങ്ങൾ ഒപ്പമുണ്ട്. 1930ൽ കല്ലേലി തുമരപ്പറമ്പിൽ കെ.വേലായുധന്റെയും കൊല്ലം പെരിങ്ങനാട് കടപ്പായിൽ കിഴക്കേതിൽ കറുത്തകുഞ്ഞ് ഗൗരിയമ്മയുടെ മകനായി കൊല്ലത്തായിരുന്നു സഹദേവന്റെ ജനനം. അരുവാപ്പുലം പ്രൈമറി സ്കൂളിലെ വിദ്യാഭ്യാസത്തിനുശേഷം കൊല്ലം പെരിങ്ങനാട് കാവിള സംസ്കൃത ഹൈസ്കൂളിൽ ചേർന്നു മൂന്നാംക്ലാസ് പകുതിയായപ്പോൾ സംസ്കൃത പഠനം മുടങ്ങി. അടുത്തവർഷം കോന്നിയിൽ മലയാളം മിഡിൽ സ്കൂളിൽ ചേർന്നു മലയാളം മിഡിൽ സ്കൂൾ പരീക്ഷ (ഏഴാം ക്ലാസ്) പാസായപ്പോൾ മലയാളം ഹൈസ്കൂൾ സർക്കാർ നിറുത്തലാക്കിയതിനാൽ ഇംഗ്ലീഷ് മിഡിൽ സ്കൂളിൽ ചേർന്നു പഠനം തുടങ്ങി. 1955 ൽ കൊല്ലം ശ്രീനാരായണ കോളേജിൽ നിന്ന് ഇന്റർമിഡിയറ്റ് പാസായി.
1973 ൽ കിളിമാനൂർ ശാരദ മന്ദിരത്തിൽ റിട്ട.ഫോറസ്റ്റ് റേഞ്ച് ഓഫീസർ എം.വി.വാസുദേവന്റെയും ശാരദാമ്മയുടെയും മകൾ രമണിഭായിയെ വിവാഹം കഴിച്ചു. രമണിഭായി ഇന്ന് ജീവിച്ചിരിപ്പില്ല. ഏകമകൾ വിധു കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ്. വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അടുത്തിടെ സഹദേവനെ കല്ലേലിയിലെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
നാല് പതിറ്റാണ്ടിന്റെ ഓർമ്മപ്പെടുത്തലാണ്.
എന്റെ ആവശ്യപ്രകാരമാണ് അച്ഛൻ ഗ്രന്ഥരചന ആരംഭിച്ചത്.
വിധു (മകൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |