
പത്തനംതിട്ട : റബർ വില സർവകാല റെക്കാഡിലേക്ക് കുതിച്ചെങ്കിലും കർഷകർക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. കഴിഞ്ഞ രണ്ടുമാസമായി വിലയിൽ വർദ്ധനവ് ഉണ്ടെങ്കിലും ഇക്കാലയളവിൽ ഉദ്പ്പാദനം കുറഞ്ഞതാണ് തിരിച്ചടിയായത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ കടുത്ത വേനലിൽ റബർ ടാപ്പിംഗ് നിറുത്തിവച്ചതിന് പിന്നാലെ മേയ് അവസാനം മുതൽ മഴക്കാലമായി.
മഴ വില്ലനായതോടെ ടാപ്പിംഗ് മുടങ്ങിയത് കർഷകരെ പ്രതിസന്ധിയിലാക്കി. ടാപ്പിംഗ് നടക്കാത്തതിനാൽ തൊഴിലാളികളും ദുരിതത്തിലാണ്. മേയ് പകുതിയിൽ തുടങ്ങിയ മഴ ജൂണിലും മാറ്റമില്ലാതെ തുടരുന്നത് റബർ ഉദ്പ്പാദനത്തിന് തിരിച്ചടിയായി.
എല്ലാ മഴക്കാലത്തും ഉദ്പ്പാദനം കുറയുമെങ്കിലും വില ഇത്തവണത്തേപ്പോലെ കുതിച്ചിട്ടില്ല. നിലവിൽ കിലോഗ്രാമിന് 260 രൂപയ്ക്കു മുകളിലാണ് വില. അന്താരാഷ്ട്ര മാർക്കറ്റിലും റബറിന് ഉയർന്ന വിലയാണ് ഇപ്പോൾ ലഭിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് സൂചന.
പ്രതിസന്ധികൾ
വേനൽക്കാലത്ത് രണ്ടുമാസം ടാപ്പിംഗ് മുടങ്ങിയതിന് പിന്നാലെ മഴ ശക്തമായതും ഉദ്പ്പാദനം കുറയാൻ കാരണമായി. മഴക്കാല മുൻകരുതലായ റെയിൻ ഗാർഡിംഗ് ചെയ്യാൻ കർഷകർക്ക് കഴിഞ്ഞില്ല. തുടർച്ചയായി രാവിലെ മഴ പെയ്യുന്നതു കാരണം ടാപ്പിംഗും തടസപ്പെട്ടു. കൂടാതെ വന്യജീവി ഭീതിയും റബർ കർഷകരെ ബാധിച്ചിട്ടുണ്ട്. കാട്ടുപന്നികൾ വലിയ ഭീഷണിയാണ്. മലയോര മേഖലയിൽ പുലിയെയും പെരുമ്പാമ്പിനെയും ഭയക്കണം. തൊഴിലാളികളുടെ ആഭാവവും വലിയ പ്രതിസന്ധിയാണ്.
റബർ വില
ആർ.എസ്.എസ് ഗ്രേഡ് നാലിന് : 265രൂപ.
ഗ്രേഡ് അഞ്ചിന് : 263.
വിദേശ വില : 320.
വില കൂടാൻ കാരണം
സംസ്ഥാനത്ത് ഉദ്പ്പാദനം കുറഞ്ഞു.
രാസവസ്തുക്കൾ ചേർത്ത് ഗുണനിലവാരം മെച്ചപ്പെടുത്തുന്ന
കോമ്പൗണ്ട് റബറിന് ക്ഷാമം.
താെഴിലാളി ക്ഷാമം കാരണം ഭാവിയിലും നമ്മുടെ നാട്ടിൽ ഉദ്പ്പാദനം കുറയും. യുവതലമുറയെയും തൊഴിലുറപ്പുകാരെയും ടാപ്പിംഗ് പരിശീലനം നൽകി രംഗത്തിറക്കണം.
സുരേഷ് കോശി, റബർ ബോർഡ് അംഗം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |