അടൂർ : 630 ഗ്രാം മാത്രം തൂക്കം, പൂർണവളർച്ചയെത്താത്ത അവയവങ്ങൾ, ശ്വാസതടസം... പിറവിയിൽ തന്നെ അതിജീവിനത്തിനായി പൊരുതിയ ‘ദക്ഷിണ’ അടൂർ ലൈഫ് ലൈൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ നാലുമാസത്തെ വിദഗ്ദ്ധ പരിചരണത്തിനൊടുവിൽ സാധാരണജീവിതത്തിലേക്ക് മടങ്ങിയെത്തി.
കൈപ്പട്ടൂർ സ്വദേശി സുജിത് എസ്.കുറുപ്പിനും ഫിലിപ്പീൻസുകാരിയായ ഭാര്യ മിക്കാബേൽ മാർക്യുവിനും (33) ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പെൺകുഞ്ഞ് പിറന്നത്. ഇരുവരും ജോലി സംബന്ധമായി സൗദിയിലായിരുന്നു. 25 ആഴ്ച ഗർഭിണിയായിരിക്കെ മാർക്യുവിന്റെ ഗർഭപാത്രത്തിലെ ഫ്യൂയിഡ് ചോർന്നതോടെയാണ് പ്രതിസന്ധിക്ക് തുടക്കം. കുഞ്ഞിന്റെ ജീവൻനിലനിറുത്താനുള്ള സാദ്ധ്യത കുറവാണെന്ന സൗദിയിലെ ഡോക്ടർമാരുടെ വിലയിരുത്തലിനെ തുടർന്ന് നാട്ടിലെത്തി ലൈഫ് ലൈനിൽ ചികിത്സ തേടുകയായിരുന്നു. ഗൈനക്കോളജിസ്റ്റ് ഡോ.മഞ്ജു എസ്.പ്രഭയുടെ നേതൃത്വത്തിൽ സിസേറിയൻ നടത്തി. കുഞ്ഞിന്റെ ഭാരം 630 ഗ്രാം മാത്രം. ശ്വാസതടസം, അനീമിയ, രക്തത്തിലെ പൊട്ടാസ്യം കുറയുന്ന അവസ്ഥ തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളും. 13 ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ കുഞ്ഞ് നാലുമാസത്തോളം എൻ.ഐ.സി.യുവിൽ തീവ്രപരിചരണത്തിലായിരുന്നു.
എൻ.ഐ.സി.യു മേധാവി ഡോ.ബിനു ഗോവിന്ദിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റോളജി സംഘത്തിന്റെ വിദഗ്ദ്ധ പരിചരണമാണ് തുണയായത്. മാതാപിതാക്കൾ കുഞ്ഞിന് ‘ദക്ഷിണ’ എന്ന് പേരിട്ടു. ഫിലിപ്പീൻസ് ഭാഷയിൽ മാതാവ് നൽകിയ പേര് ‘ആയ’ എന്നാണ്. അത്ഭുതം എന്നാണ് ആയയുടെ അർത്ഥം. അടുത്തയാഴ്ച ദമ്പതികൾ ദുബായിലേക്ക് മടങ്ങും. കുഞ്ഞിനെ സുജിത്തിന്റെ മാതാപിതാക്കളെ ഏൽപ്പിക്കും.
നാല് വർഷം മുമ്പ് 23 ആഴ്ച വളർച്ചയുമായി 415 ഗ്രാം ഭാരത്തോടെ ജനിച്ച ദേവാംശിഖയാണ് ലൈഫ് ലൈനിലെ കുറഞ്ഞ ഭാരമുള്ള കുഞ്ഞ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |