പത്തനംതിട്ട : വീട്ടുകാർക്കും നാട്ടുകാർക്കുമൊപ്പം തിരുവോണം ആഘോഷമാക്കാനാണ് ഓരോ മലയാളിയും ആഗ്രഹിക്കുക. എന്നാൽ ജോലി സംബന്ധമായ തിരക്കുകളിൽ ഇതിന് കഴിയാത്തവരും നമുക്കിടയിലുണ്ട്. ഇങ്ങനെ ചിലർ ഉള്ളതുകൊണ്ട് കൂടിയാണ് യാതൊരു ബുദ്ധിമുട്ടുമില്ലാതെ നാട് ഓണം ആഘോഷമാക്കുന്നത്. കുടുംബത്തിന്റെ സന്തോഷത്തിൽ മുഴുവൻ സമയം ഒത്തുചേരാനാകാത്തവരുടെ ഓണം എങ്ങനെയെന്നറിയാം.
കരുതലും ശ്രദ്ധയും വേണ്ട ദിവസം
രാവിലെ 5ന് തിരുവോണ തോണി ആറൻമുള ക്ഷേത്രത്തിൽ എത്തുമ്പോൾ അവിടെ ഡോക്ടറുടെ സേവനം ഉറപ്പാക്കുകയെന്നതാണ് തിരുവോണ ദിവസത്തെ ആദ്യത്തെ ഡ്യൂട്ടി. ശേഷം 9ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഒ.പി ഡ്യൂട്ടിക്കായി കയറണം. ഞങ്ങൾക്ക് ഇത് ശീലമായി മാറി. വിശേഷ ദിവസങ്ങളിൽ അവധിയാക്കി വീട്ടിലിരിക്കാൻ കഴിയില്ല. ജോലിയുടെ സ്വഭാവം ഇങ്ങനെയായതിനാൽ അത് പൂർണമനസോടെ അംഗീകരിച്ച് മുമ്പോട്ട് പോകും. കൂടുതൽ കരുതലും ശ്രദ്ധയും വേണ്ടത് ആഘോഷദിനങ്ങളിലാണ്. കുടുംബത്തിനും ഇതെല്ലാം അറിയാവുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു.
ഡോ.സുജിത്ത് കുമാർ കെ.എ
(കോഴഞ്ചേരി ജില്ലാ ആശുപത്രി ആർ.എം.ഒ)
ആരും വഴിയിൽ പെടരുത്
തിരുവോണത്തിന് വാഹനങ്ങളൊക്കെ കുറവാകും. ആരും വഴിയിൽപ്പെടാതെ ഇരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. തിരുവോണത്തിന് ജോലി എടുക്കുന്നത് ബുദ്ധിമുട്ടായി തോന്നിയിട്ടില്ല. ഡിപ്പോയിൽ നിന്ന് ദൂരെ മറ്റ് ജില്ലകളിലുള്ളവർക്കാണ് തിരുവോണത്തിന് അവധി ലഭിക്കുക. രണ്ടുദിവസം ജോലി ചെയ്ത് അടുത്ത ദിവസം വീട്ടിൽ ചെന്ന് കുടുംബത്തോടൊപ്പം നിൽക്കും. അടുത്തുള്ള റൂട്ടാണെങ്കിൽ വീട്ടിൽ പോയി ഭക്ഷണം കഴിച്ച് മടങ്ങി വരാം.
സുനുകുമാർ
(കെ.എസ്.ആർ.ടി.സി ഡ്രൈവർ പത്തനംതിട്ട)
ഞങ്ങൾ എപ്പോഴും തയ്യാറാണ്
കുറച്ച് വർഷങ്ങളായി തിരുവോണദിനത്തിൽ ജോലി ചെയ്യുന്നു. അവധി ദിനങ്ങൾ അപകടങ്ങളാകാനുള്ള സാദ്ധ്യതകളേറെയാണ്. കുടുംബത്തോടൊപ്പം സന്തോഷത്തോടെ എല്ലാവരും ഓണം ആഘോഷിക്കണം. ഫയർഫോഴ്സിന്റെ പിന്തുണ തിരുവോണത്തിനും ഉണ്ടാകും. തിരുവോണം ആഘോഷിച്ചില്ലെങ്കിൽ അവിട്ടം ആഘോഷിക്കും. കുടുംബത്തോടെ ഒരുമിച്ച് സന്തോഷത്തോടെ ആയിരിക്കുകയാണ് പ്രാധാന്യം. കർമ്മം ആണ് പ്രധാനം.
നൗഷാദ്.ടി
(സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ പത്തനംതിട്ട)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |