ആറൻമുള : ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ മുഖ്യാതിഥിയായി എത്തിയതോടെ ആറൻമുള വള്ളംകളി ദേശീയ പ്രാധാന്യം നേടി. ജലമേളയുടെ സവിശേഷതകൾ ആഭ്യന്തരമന്ത്രി രമേശ് ചെന്നത്തിലയോടും മന്ത്രിമാരായ മോൻസ് ജോസഫിനോടും ചോദിച്ചറിഞ്ഞശേഷമായിരുന്നു സത്രക്കടവിലെ വേദിയിലേക്ക് ഉപരാഷ്ട്രപതി എത്തിയത്. സത്രക്കടവിലെ ഗസ്റ്റ് ഹൗസിലെത്തിയ സി.പി.രാധാകൃഷ്ണൻ ഓണസദ്യയുമുണ്ടു. ഉപരാഷ്ട്രപതിക്കൊപ്പം എത്തിയ പ്രത്യേക മാദ്ധ്യമസംഘം വള്ളംകളിയുടെ തുടക്കമായ ജലഘോഷയാത്രയും മത്സര വള്ളംകളിയും പകർത്തിയ ശേഷമാണ് മടങ്ങിയത്.
ആറൻമുള വള്ളംകളിയെ ദേശീയോത്സവമാക്കണമെന്ന് അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു. ഉത്രട്ടാതി ജലോത്സവം കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെയും ഭക്തിയുടെയും കാലാതീതമായ പാരമ്പര്യത്തിന്റെയും പ്രതീകമാണെന്ന് പറഞ്ഞു. ഏകദേശം 1,800 വർഷം പഴക്കമുള്ള പുരാതനമായ പാർത്ഥസാരഥി ക്ഷേത്രത്തിന്റെ പേരിലാണ് നാട് അറിയപ്പെടുന്നത്. ഭൗമസൂചികാ പദവി ലഭിച്ച പ്രശസ്തമായ ആറന്മുള കണ്ണാടി നിർമ്മിക്കുന്നത് ഇവിടെയാണ്.
മനോഹരമായി അലങ്കരിച്ച പള്ളിയോടങ്ങളാണ് പമ്പാനദിയിൽ വള്ളംകളിയിൽ പങ്കെടുക്കുന്നത്. നമ്മുടെ പാരമ്പര്യങ്ങൾക്ക് ആളുകളെ ഒന്നിപ്പിക്കാനും സാമൂഹിക ബന്ധങ്ങൾ ശക്തിപ്പെടുത്താനും അസാധാരണമായ കഴിവുണ്ടെന്ന് ഉത്സവങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന മലയാളികൾ വള്ളംകളിയിൽ പങ്കെടുക്കാൻ മാത്രം നാട്ടിലേക്ക് എത്തുന്നത് സവിശേഷമായ പാരമ്പര്യം നിലനിൽക്കണമെന്നതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കിയ ബിൽ രാജ്യസഭയിൽ പാസാക്കിയ സെഷനിൽ അദ്ധ്യക്ഷൻ ആകാൻ കഴിഞ്ഞതിലുള്ള സന്തോഷവും ഉപരാഷ്ട്രപതി പങ്കുവച്ചു.
പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവൻ അദ്ധ്യക്ഷതവഹിച്ചു. എസ്.എൻ.ഡി.പി യോഗത്തെ പ്രതിനിധീകരിച്ച് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു ചടങ്ങിൽ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |