ആറന്മുള : പമ്പയുടെ ഓളപ്പരപ്പിൽ നടന്ന ആവേശപ്പൂരം കാണാൻ ഇരുകരകളിലുമായി എത്തിയത് പതിനായിരങ്ങൾ. ഉപരാഷ്ട്രപതി എത്തുന്നതുമായി ബന്ധപ്പെട്ട് പൊലീസ് ഒരുക്കിയ കർശന നിയന്ത്രണങ്ങൾ മറികടന്നാണ് വള്ളംകളി പ്രേമികൾ ആറന്മുളയിലേക്ക് ഒഴുകിയെത്തിയത്. വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റായ വരാപ്പുഴ മുതൽ ഫിനിഷിംഗ് പോയിന്റായ സത്രക്കടവുവരെയുള്ള ഇരുകരകളിലും ജനം തിങ്ങിനിറഞ്ഞു. ഉപരാഷ്ട്രപതി ജലമേള ഉദ്ഘാടനം ചെയ്തതോടെ കാണികളും ആവേശത്തിലായി. ആടയാഭരണങ്ങളണിഞ്ഞ് അണിഞ്ഞൊരുങ്ങിയ 51 പള്ളിയോടങ്ങൾ ഒന്നിന് പിറകെ ഒന്നായി വള്ളപ്പാട്ടുമായി തുഴയെറിഞ്ഞ് പമ്പയിലെ ഒഴുക്കിനെതിരെ നടത്തിയ ജലഘോഷയാത്ര അവിസ്മരണീയ കാഴ്ചയായി. തുടർന്ന് മത്സരവള്ളംകളി ആരംഭിച്ചതോടെ കാണികളുടെ ആവേശം വാനോളമുയർന്നു. ഇവർ ആർപ്പുവിളിച്ചും കരകളിൽ നിന്ന് പമ്പാ നദിയിലേക്ക് ഇറങ്ങി ജലകണങ്ങളെ വാരിയെറിഞ്ഞും വിസിലടിച്ചും കുഴലൂതിയും ആവേശക്കാഴ്ചയൊരുക്കി. ചെറുവള്ളങ്ങളിലും ബോട്ടുകളിലും പള്ളിയോട പ്രേമികൾ പമ്പാനദിയിലൂടെ തുഴഞ്ഞു നീങ്ങിയതും കാണികൾക്ക് കൗതുകമായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |