വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിന്റെ പരിധിയിലുള്ള വയലിപ്പുല്ല് മേഖലയിൽ കാട്ടാനശല്യം രൂക്ഷമാകുന്നു. മഴ കനത്തതോടെയാണ് മേഖലയിൽ കാട്ടാനകൾ എത്തിതുടങ്ങിയത്. കഴിഞ്ഞദിവസം രാത്രിയിൽ വയലിപ്പുല്ലിൽ ഇറങ്ങിയ കാട്ടാനകൾ ഷീറ്റടിപ്പുരയും സമീപപ്രദേശത്തെ തെങ്ങുകളും മറ്റ് കൃഷികളും നശിച്ചിച്ചു. മേഖലയിലെ കർഷകർക്കായി ഐ.സി.ഡി.എസ് സ്ഥാപിച്ച പൊതുഷീറ്റടിപ്പുരയാണ് കാട്ടാനക്കൂട്ടം തകർത്തത്.
പേപ്പാറ മേഖലയിൽ കാട്ടാനശല്യം രൂക്ഷമായിട്ട് മാസങ്ങളേറയായി. പകൽ സമയത്തും കാട്ടാനകൾ ഇറങ്ങുന്നതിനാൽ ജനം ദുരതത്തിലാണ്. പേപ്പാറ വിതുര റോഡിൽ കാട്ടാനകളുടെ വിളയാട്ടമാണ്. പ്രദേശത്തെ കൃഷികൾ മുഴുവൻ ഇതിനകം നശിപ്പിച്ചു.നേരത്തേ പേപ്പാറ പൊടിയക്കാല മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ അനവധി പേർ മരണപ്പെട്ടിട്ടുണ്ട്.
നിലവിൽ പേപ്പാറ,മാങ്കാല,മേമല,മീനാങ്കൽ,കല്ലാർ വാർഡുകളിലാണ് കാട്ടാനശല്യം രൂക്ഷമാകുന്നത്. ഒരാഴ്ച മുൻപ് കല്ലാർ മൊട്ടമൂട്ടിൽ നിന്നും വിതുര സ്കൂളിലേക്ക് പുറപ്പെട്ട അച്ഛനേയും മകളേയും വഴിമദ്ധ്യേ കാട്ടാന ആക്രമിച്ചിരുന്നു. കഷ്ടിച്ചാണ് ഇരുവരും പരിക്കുകളോടെ രക്ഷപ്പെട്ടത്. രണ്ട് ദിവസം കഴിഞ്ഞ് മൊട്ടമൂട് വനസംരക്ഷണസമിതിയുടെ ഓഫീസും കാട്ടാനക്കൂട്ടം തകർത്തു. പൊൻമുടി കല്ലാർ സംസ്ഥാനപാതയിലും കാട്ടാനയിറങ്ങി ഭീതി പരത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |