തിരുവനന്തപുരം: വയനാട് സൗത്ത് ഡിവിഷനിലെ മേപ്പാടി റേഞ്ചിൽപ്പെട്ട ചൂരൽമലയിലെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സംഭവത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ.ബൈജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.
ചൂരൽമലയിൽ പുലിയിറങ്ങിയതിനെ തുടർന്ന് തെരച്ചിലിനായും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി മേപ്പാടി ഭാഗത്ത് കെ.കെ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചിരുന്നു. തുടർന്ന്, മേപ്പാടി റേഞ്ച് ഓഫീസറുടെയോ സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയോ അനുമതിയോ ഉത്തരവോ ഇല്ലാതെയും നോട്ടീസ് നൽകാതെയും ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ഒരേക്കറോളം കാപ്പിത്തോട്ടം വെട്ടിമാറ്റുകയായിരുന്നു. ചൂരൽമല ദുരന്തത്തിലെ അതിജീവിതരായ കർഷകരുടെ ഉപജീവനമാർഗ്ഗമായ കൃഷി നശിപ്പിച്ച നിയമവിരുദ്ധനടപടിയെ അതീവ ഗൗരവത്തോടെയാണ് വനം വകുപ്പ് കണ്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പിനും കർഷകർക്കും ഉണ്ടായ സാമ്പത്തികനഷ്ടങ്ങൾ ഉദ്യോഗസ്ഥനിൽ നിന്ന് ഈടാക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുമെന്നും പൊതുജനങ്ങളോടും കർഷകരോടും കാട്ടുന്ന ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |