
കൊച്ചി: സ്ഥലം വാങ്ങി, കെട്ടിടം പണിത് ഓഫീസ് തുറക്കുകയെന്ന രീതി പരമ്പരാഗത ബിസിനസുകാരും കൈവിടുന്നു. ഫ്‌ളെക്‌സിബിൾ ഓഫീസ് രീതിയിലേയ്‌ക്ക് ചുവടുമാറിയതോടെ കൊച്ചിയിൽ കോ വർക്കിംഗ് സ്‌പേസ് കളംപിടിച്ചു. ബഹുരാഷ്ട്ര കമ്പനികൾ വരെ കോ വർക്കിംഗ് സൗകര്യമാണ് സ്വീകരിക്കുന്നത്.
ഐ.ടി മേഖലയിൽ ചെറിയതോതിൽ ആരംഭിച്ച കോ വർക്കിംഗ് സ്‌പേസ് ബിസിനസിൽ ദേശീയതല പ്രശസ്‌തമായ കമ്പനികൾ വരെ കൊച്ചിയിൽ ചുവടുറപ്പിച്ചു. നൂറിലേറെ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്.
കൊച്ചി മെട്രോയുടെസൗത്ത് സ്റ്റേഷൻ കെട്ടിടത്തിൽ ഇൻഫോപാർക്ക് കോ വർക്കിംഗ് സ്‌പേസ് ഒരുക്കിയത് സാദ്ധ്യതകൾ വിലയിരുത്തിയാണ്.
കാക്കനാടിന് പുറമെ തൃക്കാക്കര, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, മരട്, കളമശേരി, പാലാരിവട്ടം, ഇടപ്പള്ളി -കുമ്പളം ബൈപ്പാസ് എന്നിവയാണ് കോ വർക്കിംഗിന്റെ ഹോട്ട്സ്‌പോട്ടുകൾ. മെട്രോ റെയിൽ പാത, ബൈപ്പാസ്, സീപോർട്ട് -എയർപോർട്ട് റോഡ് എന്നിവയിൽ നിരവധി കേന്ദ്രങ്ങൾ പുതിയതായി ഒരുങ്ങുന്നുണ്ട്. സ്റ്റാർട്ടപ്പുകളാണ് കോ വർക്കിംഗ് ഇടങ്ങൾ ഉപയോഗിച്ചു തുടങ്ങിയത്. വിജയം കൈവരിച്ച സംരംഭങ്ങൾ വരെ സ്ഥലമെടുക്കുന്ന പ്രവണത വർദ്ധിച്ചതായി മലയാളി സ്ഥാപനമായ 'സ്‌പേസ് വൺ" സഹസ്ഥാപകനും ഡയറക്‌ടറുമായ സിജോ ജോസ് പറഞ്ഞു.
തുറക്കാം വേഗം, ചെലവ് ലാഭിക്കാം
സ്ഥലം വാങ്ങി കെട്ടിടം പണിത് ഓഫീസ് തുറക്കുകയെന്ന റിസ്‌കും ബാദ്ധ്യതയും ഇല്ലെന്നതാണ് പ്രധാനനേട്ടം. ആയിരം ചതുരശ്രയടി ഓഫീസ് ഒരുക്കാൻ മൂന്നു കോടി രൂപ വേണം. ഓഫീസ് പരിപാലനം ഉൾപ്പെടെ ചെലവുകൾ വേറെയും. എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയ സ്ഥലമാണ് കോ വർക്കിംഗ് സ്‌പേസ്. ഒരാൾ മുതൽ 500 വരെപ്പേർക്ക് ജോലി ചെയ്യാനുള്ള സ്ഥലം, മീറ്റിംഗ് മുറികൾ, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവ നൽകുന്നു. ഒന്നോ രണ്ടോ ദിവസം കൊണ്ട് പ്രവർത്തനം ആരംഭിക്കാം. ഉപയോഗിക്കുന്ന സ്ഥലത്തിന് നിശ്ചിത തുക നൽകിയാൽ മതി. ഒരു സീറ്റിന് 5,000 മുതൽ 15,000 രൂപ വരെയാണ് വാടക.
പൂട്ടാം അനായാസം
സംരംഭം നിലനിറുത്താൻ കഴിയാത്ത അവസ്ഥയിൽ അടച്ചുപൂട്ടാൻ തടസമില്ല. ഓഫീസിന് ചെലവഴിച്ച പണം നഷ്‌ടവും ബാദ്ധ്യതയുമാകില്ല. സമീപകാലത്ത് 500 ലേറെ ജീവനക്കാരെ പിരിച്ചുവിട്ട് ഏതാനും ദിവസം കൊണ്ട് ഐ.ടി കമ്പനി പൂട്ടാൻ കഴിഞ്ഞത് കോ വർക്കിംഗിൽ പ്രവർത്തിച്ചതുമൂലമാണ്. സംരംഭം വിജയിച്ചാൽ സ്വന്തം സ്ഥലത്തേയ്‌ക്ക് അനായാസം മാറാനും കഴിയും.
ജി.സി.സികളുടെ വരവും സ്റ്റാർട്ടപ്പുകളുടെ അതിവേഗവളർച്ചയും മൂലധനച്ചെലവ് ഒഴിവാക്കുന്ന മാനേജ്ഡ് ഓഫീസുകളുടെ ആവശ്യകത വർദ്ധിപ്പിച്ചിട്ടുണ്ട്.
ജെയിംസ് തോമസ്
സഹസ്ഥാപകൻ, ഡയറക്‌ടർ
സ്‌പേസ് വൺ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |