SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.24 AM IST

രാഗാ... ആവേശത്തിൽ മാള

മാള: നിശ്ചയിച്ചതിലും 15 മിനിറ്റ് മുൻപേ രാഹുലെത്തി, സെന്റ് ആന്റണീസ് സ്‌കൂൾ മുറ്റത്ത് പൊരിവെയിലിലും കാത്തുനിന്ന പ്രവർത്തകർക്ക് അപ്പോൾ ആവേശച്ചൂട്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു കൊടുങ്ങല്ലൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഒ.ജെ. ജനീഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം പൊതുയോഗം നിശ്ചയിച്ചത്. എന്നാൽ ഒന്നേമുക്കാലോടെ രാഹുൽ മാളയിലെത്തി. ചൂടിന്റെ കാഠിന്യം കൂടി കണക്കിലെടുത്ത് ഉടൻ യോഗ നടപടികളിലേക്ക്. സ്‌കൂൾ അങ്കണത്തിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലെ കസേരകളിൽ അതിനും മുൻപേ പ്രവർത്തകർ തിങ്ങി നിറഞ്ഞു. സ്ഥാനാർത്ഥി കൂടിയായ ഒ.ജെ. ജനീഷിന്റെ സ്വാഗതഭാഷണം, വോട്ട് അഭ്യർത്ഥന. പിന്നീട് രാഹുൽ ഗാന്ധി പ്രസംഗപീഠത്തിലേക്ക്. രാഹുലിന്റെ പരിഭാഷകയായി പ്രസിദ്ധിയാർജിച്ച കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാർ തന്നെയായിരുന്നു മാളയിലും മൊഴിമാറ്റം. 30 മിനുറ്റോളം നീണ്ട പ്രസംഗത്തിനിടെ മോദിയും പിണറായി വിജയനും തമ്മിലുള്ള താരതമ്യം, എൽ.ഡി.എഫ് ബി.ജെ.പി ഡീൽ, പിന്നീട് യു.ഡി.എഫ് അധികാരത്തിലെത്തിയാലുള്ള ഗ്യാരന്റി പറഞ്ഞുള്ള ആശ്വാസ വാക്കുകൾ... . ലളിതമായ ഇംഗ്ലീഷിൽ വ്യക്തമായി പറഞ്ഞ രാഹുലിന്റെ വാക്കുകൾ ജ്യോതി പരിഭാഷപ്പെടുത്തും മുൻപേ സദസിൽ നിന്നും ഉയർന്നു കൈയടി.

രാഷ്ട്രീയ നേതാക്കൾക്ക് ധാർഷ്ട്യമല്ല, വിനയവും ജനകീയതയുമാണ് വേണ്ടതെന്ന് ഉമ്മൻ ചാണ്ടിയെയും കരുണാകരനെയും എ.കെ. ആന്റണിയെയും ഉയർത്തിക്കാട്ടി രാഹുൽ വ്യക്തമാക്കി. വേദിക്ക് മുൻപിൽ രാഹുലിന്റെ ചിത്രങ്ങളും മറ്റും കുട്ടികൾ ഉയർത്തിക്കാട്ടി നിൽപ്പുണ്ടായിരുന്നു. മാളയിൽ നിന്നും അടുത്ത പ്രചാരണ വേദിയായ കുന്നംകുളത്തേക്ക് പോകേണ്ടതിനാൽ പ്രസംഗം കഴിഞ്ഞയുടൻ 2.20 ഓടെ മടക്കം.

യു.ഡി.എഫ് ഗ്യാരന്റി

  • ആദ്യനാൾ മുതൽ വനിതകൾക്ക് സൗജന്യയാത്ര
  • കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ
  • മുതിർന്ന പൗരൻമാർക്ക് 3000 രൂപ പെൻഷൻ
  • മുതിർന്ന പൗരൻമാർക്ക് പ്രത്യേകം വകുപ്പ്
  • യുവ സംരംഭകർക്ക് അഞ്ചുലക്ഷം പലിശരഹിത വായ്പ
  • ഉമ്മൻ ചാണ്ടിയുടെ പേരിൽ ഓരോ കുടുംബത്തിനും 25 ലക്ഷം ആരോഗ്യ പരിരക്ഷ
Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL