SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.05 AM IST

ലോൺ ആപ്പും ഷെയർ ട്രേഡിംഗും: കുടുക്കാൻ സൈബർകെണി

photo
1

തൃശൂർ: എളുപ്പത്തിൽ പണം സമ്പാദിക്കാമെന്ന മോഹം ചൂഷണം ചെയ്ത് സൈബർ തട്ടിപ്പുകാർ പിടിമുറുക്കുന്നു. ലോൺ ആപ്പ് വഴിയും വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്‌ഫോം വഴിയും ലക്ഷക്കണക്കിന് രൂപയാണ് സാധാരണക്കാർക്ക് നഷ്ടമാകുന്നത്. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ബോധവത്കരണവും പ്രതിരോധവുമായി പൊലീസും ജാഗ്രതയിലാണ്. സൈബർ ചതിക്കുഴികളിൽപെട്ടാൽ എത്രയും വേഗം വിവരമറിയിക്കണമെന്നാണ് മുന്നറിയിപ്പ്. ലോണിനായി ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്ന ആപ്പുകൾ സ്വകാര്യവിവരങ്ങൾ ശേഖരിച്ച് ആയുധമാക്കും. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാദ്ധ്യത കൂടുതലാണെന്ന് പൊലീസ് പറയുന്നു.

വൻ തുക വാഗ്ദാനം

ഷെയർ ട്രേഡിംഗ് തട്ടിപ്പുകളിൽ കൂടുതലും നടക്കുന്നത് വാട്‌സ് ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ സമൂഹ്യ മാദ്ധ്യമങ്ങൾ വഴിയുള്ള പരസ്യങ്ങളിലൂടെയാണ്. വൻതുക വളരെ പെട്ടെന്ന് നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. താൽപര്യം പ്രകടിപ്പിക്കുന്നവരെ ടെലിഗ്രാം/ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ ചേരാൻ പ്രേരിപ്പിക്കും. തങ്ങൾക്ക് ലഭിച്ച വൻ തുകയുടെയും മറ്റും കണക്ക് ഗ്രൂപ്പിലെ മറ്റംഗങ്ങൾ പങ്കുവയ്ക്കും. ഒപ്പം സ്‌ക്രീൻഷോട്ടും. എന്നാൽ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ തട്ടിപ്പുകാരുടെ ആൾക്കാരാണെന്ന കാര്യം ഒരിക്കലും അറിയില്ലെന്നതാണ് സത്യം.
തുടർന്ന് വ്യാജ വെബ്‌സൈറ്റ് കാട്ടി അതിലൂടെ നിക്ഷേപം നടത്താൻ ആവശ്യപ്പെടും. മിക്ക തട്ടിപ്പുകളും സമാനമായ രീതിയിലാണ്.

ലാഭം കാട്ടി ചതിക്കുഴി

  • തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്ക് പോലും അമിത ലാഭം
  • തട്ടിപ്പുകാരിൽ ഇരകൾക്ക് കൂടുതൽ വിശ്വാസമുണ്ടാക്കും
  • നിക്ഷേപിച്ചതിനേക്കാൾ ഇരട്ടി ലാഭം നേടിയതായി സ്‌ക്രീൻഷോട്ട് നൽകും.
  • പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജി.എസ്ടി.യുടെയും നികുതിയുടെയും മറവിൽ കൂടുതൽ പണം തട്ടും.
  • ലഭിച്ചതായി കാണിക്കുന്ന വൻ തുക സ്‌ക്രീനിൽ മാത്രമേ കാണാൻ കഴിയൂ.
  • പണം പിൻവലിക്കാൻ കഴിയില്ല.

ലോൺ ആപ്പ് പരാതികൾ അറിയിക്കാം: 9497980900.
സൈബർ ഹെൽപ് ലൈൻ നമ്പർ: 1930

സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തണം. പരിചയമില്ലാത്ത ഫോൺ നമ്പറിൽ നിന്ന് വരുന്ന മെസേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസേജ് അയക്കുകയോ ചോദിക്കുകയോ ചെയ്യരുത്.

ബി.കൃഷ്ണകുമാർ
റൂറൽ പൊലീസ് മേധാവി, തൃശൂർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL