തൃശൂർ: നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാരുടെ അലക്ഷ്യമായ ഡ്രൈവിംഗ് യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്നു.
കഴിഞ്ഞ ദിവസം ശക്തൻ സ്റ്റാൻഡിൽ രണ്ട് ബസുകൾക്കിടയിൽ പെട്ട് എടപ്പാൾ സ്വദേശി രഞ്ജിത്തിന് ഗുരുതരമായി പരിക്കേറ്റ സംഭവം ഇതിന് തെളിവാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചേമുക്കാലോടെയായിരുന്നു അപകടം. തിരക്ക് കൂടുതലുള്ള വൈകുന്നേരങ്ങളിൽ പോലും പിന്നിൽ യാത്രക്കാരുണ്ടോയെന്ന് പോലും ശ്രദ്ധിക്കാതെ ബസ് പിന്നോട്ടെടുത്തതാണ് അപകടത്തിന് ഇടയാക്കിയത്. കുന്നംകുളം, തൃപ്രയാർ ബസുകൾ നിറുത്തിയിടുന്ന ശക്തൻ സ്റ്റാൻഡിന്റെ വടക്കുവശത്തായിരുന്നു അപകടം. ശക്തൻ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന കവാടത്തിലൂടെ തന്നെ ബസുകൾ തിരിച്ചിറങ്ങുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. സ്റ്റാൻഡിൽ നിന്നും പുറത്തേക്ക് ട്രിച്ചൂർ ടവർ ഭാഗത്തുകൂടെയാണ് പോകേണ്ടത്. എന്നാൽ ഈ ഭാഗം പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതിലാണ് ഇതുവഴിപോകാൻ മടിക്കുന്നതെന്നാണ് ബസ് ജീവനക്കാരുടെ വിശദീകരണം. മാസങ്ങളേറെയായി തകർന്നുകിടന്നിട്ടും ഗതാഗതയോഗ്യമാക്കാൻ അധികൃതരും തുനിയുന്നില്ലെന്ന് ആരോപണമുണ്ട്. വർഷകാലത്ത് കുട ചൂടി സ്റ്റാൻഡിലേക്ക് എത്തുന്ന യാത്രക്കാരുടെ ശ്രദ്ധയൊന്ന് മാറിയാൽ ജീവൻ ബലികൊടുക്കേണ്ടി വരുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക.
സ്വരാജ് റൗണ്ടിലും
നഗരമദ്ധ്യത്തിലുള്ള സ്വരാജ് റൗണ്ടിലും സ്വകാര്യ ബസുകളുടെ മത്സരയോട്ടം തന്നെ. റൗണ്ടിന്റെ വലതുവശത്തെ തേക്കിൻകാട് മൈതാനത്തോട് ചേർന്ന ട്രാക്കിലേക്ക് സ്വകാര്യ ബസുകൾ ഒരിക്കലും പ്രവേശിക്കരുതെന്നാണ് ട്രാഫിക് നിയമം. ഇരുചക്ര വാഹനയാത്രങ്ങൾ ഉൾപ്പെടെ പോകേണ്ട ട്രാക്ക് മിക്കസമയത്തും ബസുകളുടെ മത്സരയോട്ടത്തിന് വേദിയാകുന്നു. നോ ഹോൺ ഏരിയയെന്ന് പൊലീസ് നിശ്ചയിച്ച സ്വരാജ് റൗണ്ടിൽ ഇരുചക്ര വാഹനയാത്രക്കാരുടെ പിറകിലെത്തി ഹോൺ അടിച്ച് തിരക്ക് കൂട്ടുന്നതും പതിവ് കാഴ്ച.
വടക്കെ സ്റ്റാൻഡ് ഒഴിവാക്കി ബസുകൾ
കോഴിക്കോട്, കുന്നംകുളം, തൃപ്രയാർ, ഗുരുവായൂർ ഭാഗത്ത് നിന്നും വരുന്ന ബസുകൾ പൂങ്കുന്നം പാലം പാട്ടുരായ്ക്കൽ വഴി വടക്കെ സ്റ്റാൻഡിലെത്തി സ്വരാജ് റൗണ്ട് ചുറ്റി ശക്തൻ സ്റ്റാൻഡിൽ വരണമെന്നിരിക്കെ പടിഞ്ഞാറെ കോട്ടയിൽ നിന്നും തിരിഞ്ഞ് റെയിൽവേ സ്റ്റേഷൻ ദിവാൻജി മൂല വഴി ശക്തനിലേക്ക് എത്തുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് നടപടിയെടുക്കാത്തതിനാൽ ഭൂരിഭാഗം ബസുകളും ഇപ്പോൾ നഗരം ഒഴിവാക്കിയാണ് സർവീസ്. വടക്കെ സ്റ്റാൻഡിലേക്കും നഗരത്തിന്റെ മറ്റിടങ്ങളിലേക്കും പോകേണ്ടവർ ശക്തനിൽ നിന്നും മറ്റൊരു വാഹനത്തെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
രക്തംവാർന്നു കിടന്നത് അരമണിക്കൂർ
തൃശൂർ: ബസുകൾക്കിടയിൽ കുരുങ്ങിയ യുവാവ് കഴിഞ്ഞദിവസം ഗുരുതര പരിക്കേറ്റ് ശക്തൻ ബസ് സ്റ്റാൻഡിനുള്ളിൽ കിടന്നത് അരമണിക്കൂർ. ബസ് ജീവനക്കാരും കൺട്രോൾ റൂമിൽ നിന്നെത്തിയ പൊലീസുകാരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.
തൃപ്രയാർ ഭാഗത്തേക്കു പോകുന്ന സെന്റ് ആന്റണീസ്, ബട്ടർഫ്ളൈ ബസുകൾക്കിടയിലാണ് ഇയാൾ കുടുങ്ങിയത്. നെഞ്ചിനും കാലിനും കൈകൾക്കും ഗുരുതര പരിക്കേറ്റു. തുടർന്നു ബോധരഹിതനായ യുവാവിന് ചുറ്റും ബസുകാരും യാത്രക്കാരുമടക്കമുള്ളവർ കൂടി നിന്നെങ്കിലും ആരും ആശുപത്രിയിൽ എത്തിച്ചില്ല. യുവാവ് ശ്വാസം വലിക്കുന്നതു കാണാമായിരുന്നെന്നും വാർന്നൊലിക്കുന്ന രക്തം മൂക്കിലൂടെ അകത്തേക്കു കയറുന്നുണ്ടായിരുന്നെന്നും ദൃക്സാക്ഷികളിൽ ഒരാൾ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |