തൃശൂർ: പൂച്ചട്ടിയിൽ ഇന്നലെ രാവിലെ വീശിയടിച്ച മിന്നൽച്ചുഴലിയിൽ ഒഴിവായത് വൻദുരന്തം. പൂച്ചട്ടി ഭാരതീയ വിദ്യാഭവൻ സ്‌കൂൾ അങ്കണത്തിലെ നാല് തേക്കുമരങ്ങളാണ് കടപുഴകിയത്. മരങ്ങൾ വീണ് കാറുകളും ഓട്ടോറിക്ഷകളും വാനുകളും ഉൾപ്പെടെ ആറു വാഹനങ്ങൾക്ക് കേടുപാടുകളുണ്ട്. സ്‌കൂളിന്റെ എൽ.കെ.ജി കെട്ടിടത്തിന്റെ ഷീറ്റുകൾ ഇളകി, തൂണുകൾ വീണു.
രാവിലെ എട്ടേമുക്കാലോടെയാണ് മിന്നൽച്ചുഴലി വീശിയടിച്ചത്. ഒമ്പതിന് ക്ലാസ് തുടങ്ങുന്നതിനാൽ കുട്ടികൾ എത്തിയിരുന്നു. ക്ലാസിലേക്ക് ഓട്ടോറിക്ഷയിലും മറ്റും കുട്ടികൾ എത്തുന്ന സമയത്തായിരുന്നു മിന്നൽച്ചുഴലി വീശിയത്. മരങ്ങൾ കടപുഴകി വീഴുമ്പോൾ പല വാഹനങ്ങളിലും കുട്ടികളുണ്ടായിരുന്നു. വീണ മരങ്ങൾക്കിടയിൽ നിന്ന് പലരും അത്ഭുതകരമായാണ് രക്ഷപെട്ടത്. സ്‌കൂളിന് മുകളിലെ ട്രസും കാറ്റിൽ ഉലഞ്ഞിട്ടുണ്ട്.
ഭയന്നുവിളിച്ച് കുട്ടികൾ
കുട്ടികളെ ഭീതിയിലാക്കി കാറ്റ് വീശിയടിച്ച് മരങ്ങൾ കടപുഴകി വീണതോടെ കുട്ടികൾ നിലവിളിച്ച് ചിതറിയോടി. മുപ്പതോളം കുട്ടികൾ ഈ സമയം ഉണ്ടായിരുന്നെന്ന് മരം വീണു തകർന്ന വാനിന്റെ ഡ്രൈവർ ബെന്നി പറഞ്ഞു. ബെന്നിയുടെ വണ്ടിയിലെത്തിയ ഏഴുപേരിൽ മൂന്നുപേർ പുറത്തിറങ്ങിയപ്പോഴാണ് മരം കടപുഴകി വീണത്. പരിക്കേൽക്കാതെ കുട്ടികൾ രക്ഷപെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |