ചെറുതുരുത്തി: ജനവാസ മേഖലകളിൽ നിരന്തരം കാട്ടാനകൾ ഇറങ്ങുന്നതു മൂലം മുള്ളൂർക്കരയും പരിസരപ്രദേശങ്ങളും ഭീതിയിൽ. കഴിഞ്ഞദിവസം വാഴക്കോട്പ്ലാഴി സംസ്ഥാനപാതയിൽ നിലയുറപ്പിച്ച കാട്ടാന ഇതുവഴി പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും തൊട്ടടുത്ത വീട്ടുകാർക്കും ഏറെ ഭീതി പടർത്തിയിരുന്നു. ഈ മാസം തന്നെ പാഞ്ഞാൾ പഞ്ചായത്തിലെ ഉദുവടി പ്രദേശത്ത് വർഗീസിന്റെ മകൻ റിൻസന്റെ വീട്ടുമുറ്റത്ത് രണ്ടുദിവസമായി സ്ഥിരമായി കാട്ടാനകൾ എത്തിയതും ഭീതിയിലാഴ്ത്തുന്നു. മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര എന്നിവിടങ്ങളിലെ വനാതിർത്തി പ്രദേശങ്ങളിലാണ് ആദ്യം കാട്ടാനകളെ കണ്ടിരുന്നതെങ്കിൽ, ഇപ്പോൾ സംസ്ഥാനപാത മുറിച്ചുകടന്ന് കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തുമാണ് ഇവ കാണപ്പെടുന്നത്. നിരന്തരം കൃഷി നശിപ്പിക്കുന്നത് മൂലം കർഷകർ വലിയ പ്രതിസന്ധിയിലാണ്. അപകടസാധ്യതയേറിയ ഈ സംസ്ഥാനപാതയിൽ കാട്ടാന മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കുതിരാൻ തുരങ്കവും വന്യജീവികളുടെ റൂട്ട് മാറ്റവും
കുതിരാൻ തുരങ്ക നിർമ്മാണം പൂർത്തീകരിച്ച് അതിലൂടെ വാഹന ഗതാഗതം ആരംഭിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. തുരങ്കം വന്നതോടെ പഴയ റോഡിലൂടെ വാഹനങ്ങൾ കുറഞ്ഞ അവസരം മുതലെടുത്ത് കാട്ടാനയും മറ്റു വന്യജീവികളും പീച്ചി വനമേഖലയിൽനിന്ന് വാഴാനി-മച്ചാട് വനമേഖലയിലേക്ക് യഥേഷ്ടം കടന്നുവരാൻ തുടങ്ങി. ഇതുമൂലമാണ് മുള്ളൂർക്കര, പാഞ്ഞാൾ, ചേലക്കര തുടങ്ങിയ പഞ്ചായത്തുകളിലെ വനാതിർത്തി പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമായത്.
പ്രതീക്ഷയായി സൗരവേലി നിർമ്മാണം
പ്രശ്‌നത്തിന് പരിഹാരമായി പഴയന്നൂർ പഞ്ചായത്തിലെ തിരുമണി വാഴോട് മുതൽ മണ്ണാത്തിപ്പാറ വരെയും, എടപ്പാറ ഉന്നതി മുതൽ തായംകാട് നായാടി ഉന്നതി വരെയുമുള്ള 30 കിലോമീറ്റർ ഭാഗത്ത് 75.52 ലക്ഷം രൂപ വിനിയോഗിച്ച് സൗരവേലി ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഇനി ചേലക്കര നിയോജകമണ്ഡലത്തിലെ മണ്ണാത്തിപ്പാറ മുതൽ വാഴോട് പട്ടാണിക്കാട് വരെയുള്ള 15 കിലോമീറ്റർ നീളത്തിലാണ് സൗരവേലി നിർമ്മിക്കാനുള്ളത്. ശേഷിക്കുന്ന ഈ 15 കിലോമീറ്റർ കൂടി സൗരവേലി സ്ഥാപിക്കാനായി എം.എൽ.എ ഫണ്ടിൽനിന്ന് 40 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഈ നിർമ്മാണം കൂടി വേഗത്തിൽ പൂർത്തീകരിച്ചാൽ കാട്ടാനകൾ ജനവാസ മേഖലയിലിറങ്ങുന്നത് ഒരു പരിധി വരെ തടയാനാകുമെന്നാണ് പ്രതീക്ഷ.
പ്രദേശത്തേയ്ക്ക് വനപാലകർക്ക് വേഗത്തിൽ ഓടിയെത്തുന്നതിനായി കഴിഞ്ഞമാസം എം.എൽ.എ ഫണ്ടിൽനിന്ന് 13.5 ലക്ഷം രൂപ വിനിയോഗിച്ച് ഒരു ബൊലേറോ ക്യാമ്പർ വാഹനം എളനാട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് വാങ്ങി നൽകിയിരുന്നു.
പ്രത്യേക ദൗത്യസംഘം
കാട്ടാനശല്യത്തിന് പരിഹാരമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ നിയമസഭയിൽ അറിയിച്ചു. പുതുക്കാട്, ചാലക്കുടി, ചേലക്കര മേഖലയിലെ കാട്ടാനശല്യം പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് യു.ആർ. പ്രദീപ് എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നാട്ടിലിറങ്ങിയ കാട്ടാനകളെ ഉൾക്കാട്ടിലേക്ക് അയയ്ക്കാനാണ് ദൗത്യസംഘം രൂപീകരിക്കുന്നത്. 12 ഓളം കാട്ടാനകൾ ആണ് ഈ ഭാഗങ്ങളിൽ തമ്പടിച്ചിരിക്കുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |