ചേലക്കര: വെള്ളക്കെട്ടും കുഴികളും മൂലം അപകടങ്ങൾ പതിവായതോടെ കിള്ളിമംഗലം-വെട്ടിക്കാട്ടിരി റോഡിലെ ഉദുവടി സെന്ററിൽ വ്യാപാരികളും ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് റോഡ് ഉപരോധിച്ചു. ഒടുവിൽ പൊതുമരാമത്ത്, ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റുമാരും പൊലീസും സ്ഥലത്തെത്തി ശാശ്വത പരിഹാരം ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. രണ്ട് വർഷം മുൻപ് കിലോമീറ്ററിന് ഒരു കോടിയോളം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ച റോഡാണ് തകർന്നത്.
റോഡ് പണിയുടെ ആരംഭഘട്ടത്തിൽ തന്നെ, നടുറോഡിലെ കാലപ്പഴക്കം ചെന്ന ജലവിതരണ പൈപ്പുകൾ മാറ്റിസ്ഥാപിക്കുന്നതിനെ ചൊല്ലി പൊതുമരാമത്ത് -ജല അതോറിറ്റി വകുപ്പുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. പൊതുമരാമത്ത് വകുപ്പ് സമയം അനുവദിച്ചിട്ടും ജല അതോറിറ്റി പൈപ്പ് മാറ്റാൻ വൈകിയതോടെ പഴയ പൈപ്പുകൾക്ക് മുകളിലൂടെ തന്നെ റോഡ് പണി പൂർത്തിയാക്കുകയായിരുന്നു. ഇതോടെ റോഡിൽ ഇടയ്ക്കിടെ പൈപ്പ് പൊട്ടുന്നതും ജല അതോറിറ്റി കുഴിയെടുക്കുന്നതും പതിവായി. കഴിഞ്ഞ ദിവസം ജല അതോറിറ്റി താത്കാലികമായി കുഴി അടയ്ക്കാനെത്തിയപ്പോഴാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
പ്രതിഷേധം ശക്തമായതോടെ ചേലക്കര പഞ്ചായത്ത് പ്രസിഡന്റ് ടി. ഗോപാലകൃഷ്ണൻ, പാഞ്ഞാൾ പഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് കോന്നനാത്ത് എന്നിവരെത്തി സമരക്കാരുമായി ചർച്ച നടത്തി. തിങ്കളാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഹാളിൽ സംയുക്ത യോഗം ചേരുമെന്ന് പ്രസിഡന്റുമാർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |