വടക്കാഞ്ചേരി : വാഴാനി ഡാമിൽ കഴിഞ്ഞ ദിവസം ഹരിജൻ ഗിരിജൻ റിസർവോയർ ഫിഷറീസ് സഹകരണസംഘത്തിന്റെ ബോട്ട് തകർത്ത് ജലാശയത്തിൽ തള്ളുകയും വഞ്ചി നശിപ്പിച്ച് മുക്കുകയും ചെയ്ത സംഭവത്തിന് പിന്നിൽ നാലംഗ യുവാക്കളെന്ന് സംശയം. ഇവരുടെ ദൃശ്യങ്ങൾ ടൂറിസം വകുപ്പിന്റെ നിരീക്ഷണ ക്യാമറയിൽ നിന്ന് പൊലീസിന് ലഭിച്ചു. രാത്രി11ന് ഗേറ്റ് ചാടി കടന്ന് ജലാശയത്തിലേക്ക് പോകുന്ന യുവാക്കൾ 1 മണിക്കൂറിന് ശേഷം നനഞ്ഞ വസ്ത്രത്തോടെ ഇറങ്ങിപ്പോകുന്നത് ദൃശ്യങ്ങളിലുണ്ട്. പ്രതികളെ ഉടൻ പിടികൂടാനാകുമെന്നാണ് പൊലീസ് പ്രതീക്ഷ. ഡാമിൽ മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന 60,000 രൂപ വിലയുള്ള വഞ്ചി,15 കിലോ വല,ഒന്നരലക്ഷം രൂപ വിലയുള്ള ബോട്ട് എന്നിവയാണ് പ്രതികൾ നശിപ്പിച്ചത്. സംഘം പ്രസിഡന്റ് ഇൻചാർജ് സിന്ധു കുട്ടപ്പൻ, എക്‌സ് ഒഫീഷ്യാ സെക്രട്ടറി എ.ജെ.അനു ,ഡയറക്ടർ എം.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ പരാതിയിൽ ഭാരതീയ ന്യായസംഹിത പ്രകാരമാണ് കേസ്. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണിക്കൃഷ്ണൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ജി.ജയസൂര്യ എന്നിവർ ഡാമിൽ സന്ദർശനം നടത്തി. കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
വാഴാനിയിൽ സ്വകാര്യ സുരക്ഷാസംഘം വന്നേക്കും
മണ്ണ് കൊണ്ട് നിർമ്മിച്ച രാജ്യത്തെ പ്രമുഖ ഡാമുകളിലൊന്നാണ് വാഴാനി. ഒരു സുരക്ഷയും ഇവിടെയില്ല. ചുറ്റും വനമാണ്. 792.48 മീറ്റർ നീളമുള്ള അണക്കെട്ട് സംരക്ഷിക്കാൻ 64 വർഷം പിന്നിട്ടിട്ടും നടപടിയില്ല. നാല് ഏക്കറാണ് പൂന്തോട്ടം. ചുറ്റുമതിൽ പോലും ബലമുള്ളത് ഇല്ല. വിലപിടിപ്പുള്ളതെല്ലാം ഇതിനകം മോഷ്ടിക്കപ്പെട്ട് കഴിഞ്ഞു. സുരക്ഷയ്ക്കായി സ്വകാര്യ ഏജൻസികളെ ഏൽപ്പിക്കാൻ ആലോചന നടക്കുന്നു. ഫണ്ടില്ലാത്തതാണ് പ്രതിസന്ധി. ഗേറ്റ് കളക്ഷൻ ടൂറിസം വകുപ്പിനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |