
തൃശൂർ: താൻ പഠിച്ച തൃശൂർ ഗവ.ലാ കോളേജിന്റെ മുറ്റത്ത് ഒരിക്കൽകൂടി മന്ത്രി ഒ.ജെ.ജനീഷെത്തി. ഇത്തവണ പൂർവ്വ വിദ്യാർത്ഥിയായി മാത്രമായിരുന്നില്ല വരവ്. മന്ത്രിയായി... അഡ്വ.ഒ.ജെ.ജനീഷിനെ അദ്ദേഹത്തിന്റെ കലാലയം സന്തോഷത്തോടെയും അതിലേറെ അഭിമാനത്തോടെയുമാണ് സ്വീകരിച്ചത്. അദ്ധ്യാപക-രക്ഷാകർതൃ സംഘടനയും പൂർവ്വ വിദ്യാർത്ഥി സംഘടനയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഈ കോളേജിലെ തന്നെ പൂർവ വിദ്യാർത്ഥിയായ ഭാര്യ ശ്രീലക്ഷ്മിക്കൊപ്പമാണ് ജനീഷ് കോളേജിലെത്തിയത്. ഇരുവരും തങ്ങൾ പഠിച്ച ക്ലാസ് റൂം സന്ദർശിച്ചു.ഇവിടെ പഠിക്കുമ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നതും പിന്നീട് വിവാഹിതരാകുന്നതും. തൃശൂർ ലാ കോളേജിലെ അന്തരീക്ഷം തന്റെ രാഷ്ട്രീയ ജീവിതത്തിനു ബലം പകർന്നൂവെന്ന് അനുസ്മരിച്ച അദ്ദേഹം രാഷ്ട്രീയം മനുഷ്യ മനസുകളെ സ്പർശിക്കുന്നത് ആശയങ്ങൾ കൊണ്ടാകണം എന്നും ഓർമിപ്പിച്ചു. തന്റെ ലാ കോളേജ് കാലത്തെ ഓർത്തെടുത്ത മന്ത്രി പുതിയ കാലത്തെ യുവതയുടെ കാഴ്ചപ്പാടുകളും അതിന്റെ മേന്മയുമെല്ലാം പ്രതിപാദിച്ചാണ് സദസിനോട് സംവദിച്ചത്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളേജിലെ അസോസിയേറ്റ് പ്രൊഫ.ഡോ.പ്രീത സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ ഇൻ-ചാർജ് പ്രൊഫ.ഡോ.സോണിയ.കെ.ദാസ് അദ്ധ്യക്ഷയായി. കോളേജിന്റെയും പി.ടി.എടെയും സഹപാഠികളുടെയും സ്‌നേഹോപഹാരവും മന്ത്രി ഏറ്റുവാങ്ങി.
അസോസിയേറ്റ് പ്രൊഫസർ ടി.കെ.ലിജി, പൂർവ വിദ്യാർത്ഥി സംഘടനാ സെക്രട്ടറി അഡ്വ.സെബി.ജെ.പുല്ലേലിൽ, അദ്ധ്യാപക-രക്ഷാകർതൃ സംഘടന വൈസ്‌പ്രസിഡന്റ് അപർണ പൂർവ വിദ്യാർത്ഥി പ്രതിനിധി അഡ്വ.ജോയ്നാ ജോർജ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ പാർത്ഥിവ്.എസ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി സ്‌നേഹ ജോഷി അസോസിയേറ്റ് പ്രൊഫസർ ഡോ.ഖദീജാബി എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |