
പാലപ്പിള്ളി : റബർ തോട്ടത്തിലും റോഡിലും നിലയുറപ്പിച്ച കാട്ടാനക്കൂട്ടം തൊഴിലാളികൾക്ക് ഭീഷണിയായി. കുണ്ടായി-പാലപ്പിള്ളി റോഡിൽ ഇന്നലെ രാവിലെ ജോലിക്ക് പോയിരുന്ന രണ്ട് ജിവനക്കാരുടെ നേരെ ആനക്കൂടത്തിൽ നിന്ന് ഒരാന ഓടി വന്ന് അക്രമിക്കാനൊരുങ്ങി. വല്ലച്ചിറക്കാരൻ സജീവൻ, കാരാട്ടുകുഴി റഷീദ് എന്നിവർക്ക് നേരെയാണ് ആന പാഞ്ഞടുത്തത്. ഇരുവരും ബൈക്ക് ഉപേഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സജീവൻ തോട്ടത്തിലെ വാച്ചറും റഷീദ് ടാപ്പിംഗ് തൊഴിലാളിയുമാണ്. ഇവർക്ക് പുറകെ എത്തിയ തൊഴിലാളികൾക്കും എറെ സമയം റോഡിൽ നിന്ന ശേഷമാണ് കടന്നുപോകാനായത്. വനത്തോട് ചേർന്ന റബ്ബർ തോട്ടത്തിൽ എത്തുന്ന കാട്ടാനകൾ പരിസരത്ത് ദിവസങ്ങളോളം തമ്പടിച്ചാണ് കാടുകയറുന്നത്. പുലർച്ചേ നാലു മുതൽ ടാപ്പിംഗിനെത്തുന്ന തൊഴിലാളികൾ ജീവൻ പണയ പെടുത്തിയാണ് ജോലിക്കെത്തുന്നത്. റബ്ബർ മരങ്ങൾക്കിടയിൽ വളരുന്ന അടിക്കാടുകൾ തോട്ടം കമ്പനികൾ വെട്ടിമാറ്റാത്തതാണ് തോട്ടങ്ങളിൽ ആന ഇറങ്ങാൻ പ്രധാനകാരണം. തോട്ടത്തിലും റോഡിലുമായി നിലയുറപ്പിച്ച ആനക്കൂട്ടത്തെ വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് കാടുകയറ്റി വിട്ട ശേഷമാണ് തൊഴിലാളികൾ ജോലിക്കിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ തോട്ടങ്ങളോട് ചേർന്ന് താമസിക്കുന്നവരുടെ വീട്ടു പറമ്പുകളിലെത്തിയ കാട്ടാനകൾ ഫലവൃക്ഷങ്ങൾ നശിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |