കൊടുങ്ങല്ലൂർ: നാട് വികസനത്തിന്റെ പാതയിലാണെങ്കിലും കൊടുങ്ങല്ലൂർ നഗരത്തിൽ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിംഗ് സൗകര്യമില്ലാതെ ജനങ്ങൾ വലയുന്നു. നഗര വീഥികളിൽ ഒരിടത്തും വാഹനങ്ങൾ സുരക്ഷിതമായി പാർക്ക് ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. വിവിധ ആവശ്യങ്ങൾക്കായി ദിവസേന നഗരത്തിലെത്തുന്ന നൂറുകണക്കിന് വാഹനയാത്രക്കാരാണ് വാഹനം എവിടെ നിറുത്തണമെന്നറിയാതെ വലയുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ചത്വര പരിസരം, ഓട്ടോടാക്‌സി സ്റ്റാൻഡുകൾ, കോടതി പരിസരം എന്നിവടങ്ങളിലും ഭൂരിഭാഗം കടകൾക്ക് മുന്നിലും ട്രാഫിക് പൊലീസിന്റെ 'നോ പാർക്കിംഗ്' ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പാർക്കിംഗിനായി മറ്റ് പൊതു ഇടങ്ങളൊന്നും നഗരസഭയോ അധികൃതരോ ഒരുക്കിയിട്ടുമില്ല. ഇതോടെ അത്യാവശ്യ കാര്യങ്ങൾക്കായി എത്തുന്നവർ റോഡിന് ഇരുവശത്തുമായി വാഹനങ്ങൾ നിറുത്തിയിടാൻ നിർബന്ധിതരാകുകയാണ്. റോഡരികിലെ അനധികൃത പാർക്കിംഗ് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും സൃഷ്ടിക്കുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ കൂടി റോഡരികിൽ പാർക്ക് ചെയ്യുന്നതോടെ വലിയ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്ര വാഹനങ്ങൾ കടകളുടെ വശങ്ങളിലും നടപ്പാതകളിലുമാണ് പാർക്ക് ചെയ്യുന്നത്. ഇത് കടകളിലേക്ക് എത്തുന്നവർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
വ്യാപാര മേഖലയ്ക്ക് തിരിച്ചടി
പാർക്കിംഗ് പ്രതിസന്ധി നഗരത്തിലെ കച്ചവടക്കാരെയും സാരമായി ബാധിച്ചിട്ടുണ്ട്. വാഹനങ്ങൾ നിറുത്താൻ സൗകര്യമില്ലാത്തതിനാൽ ദൂരസ്ഥലങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ എത്തുന്ന പലരും ഇപ്പോൾ കൊടുങ്ങല്ലൂർ നഗരത്തെ ഒഴിവാക്കി സമീപപ്രദേശങ്ങളിലെ കച്ചവട കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്. നഗരത്തിൽ പാർക്കിംഗ് ദുഷ്‌കരമായതോടെ വ്യാപാര സ്ഥാപനങ്ങളിൽ കച്ചവടം ഗണ്യമായി കുറഞ്ഞതായി വടക്കേ നടയിലെ വ്യാപാരികൾ പറയുന്നു.
നഗരത്തിലെ പാർക്കിംഗ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണം
വ്യാപാരി, കൊടുങ്ങല്ലൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |