
തൃശൂർ: നാളെ അത്തം പിറക്കുന്നതോടെ നാടും നഗരവും പത്തുനാൾ നീളുന്ന ഓണാഘോഷത്തിലേക്ക്. വടക്കുന്നാഥൻ ക്ഷേത്ര കിഴക്കേ ഗോപുരനടയിലെ താത്കാലിക സ്റ്റാളുകളിലും പൂക്കടകളിലും ഇന്നലെ മുതൽ കച്ചവടം തകൃതിയായി. തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിൽനിന്ന് 60 ടണ്ണോളം പൂക്കൾ ഇന്നലെ രാത്രിയോടെ ജില്ലയിലെത്തി. ചെണ്ടുമല്ലി, ജമന്തി, അരളി എന്നിവയാണ് വിപണിയിലെ പ്രധാന താരങ്ങൾ. സ്കൂളുകളിൽ പരീക്ഷ കഴിഞ്ഞ് 21നാണ് ഓണാഘോഷം.
പുലിക്കളി കൊടിയേറ്റം ചിങ്ങപുലരിയിൽ
നാലോണനാളിലെ പുലിക്കളിക്ക് ചിങ്ങപുലരിയിൽ കൊടിയേറും. അയ്യന്തോൾ ദേശം, കുട്ടംകുളങ്ങര ദേശം, സീതാറാം മിൽ, ചക്കാമുക്ക്, നായ്ക്കനാൽ ദേശം, യുവജനസംഘം വിയ്യൂർ, ശങ്കരംകുളങ്ങര ദേശം, പാട്ടുരായ്ക്കൽ, ഒളരിക്കര ദേശം എന്നീ ഒൻപത് ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്.
കൺസ്യൂമർഫെഡ് ഓണവിപണി
സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണി ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വിൽവട്ടം ബാങ്കിന്റെ ചേറൂർ ത്രിവേണിയിൽ മന്ത്രി ഒ.ജെ.ജനീഷ് നിർവഹിക്കും. രാജൻ പല്ലൻ എം.എൽ.എ അദ്ധ്യക്ഷനാകും. മേയർ ഡോ.നിജി ജസ്റ്റിൻ ആദ്യവില്പന നിർവഹിക്കും. ഡെപ്യൂട്ടി മേയർ എ.പ്രസാദ്, സി.എ. ശങ്കരൻകുട്ടി, പി.രാമചന്ദ്രൻ, വി.കെ.സത്യൻ, ടി.ആർ.ഹിരൺ എന്നിവർ പങ്കെടുക്കും.
ഗതാഗതക്കുരുക്ക്
ഓണവിപണി സജീവമായതോടെ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായി. അവധി ദിവസങ്ങളിൽ അനുഭവപ്പെടുന്ന വൻതിരക്ക് നിയന്ത്രിക്കാൻ സുരക്ഷാ സംവിധാനം ശക്തമാക്കി. ഇടവഴികളിലെ അനധികൃത പാർക്കിംഗും കുരുക്കാവുന്നു.
ഓണത്തിന്റെ അവസാന നാളുകളിൽ വില കുതിച്ചുയരും. മൈസൂരിൽ വരലക്ഷ്മി പണ്ഡിക 21നാണ് . ഏറ്റവും കൂടുതൽ പൂക്കൾ ഉപയോഗിക്കുന്ന സമയമാണ്. അതിനായി അവർ പൂക്കൾ പൊട്ടിക്കാതെ നിറുത്തിയിരിക്കുകയാണ്.
ജഗജീവൻ,ജില്ലാ പ്രസിഡന്റ്, ആൾ കേരള ഫ്ലവർ മർച്ചന്റ് അസോസിയേഷൻ
ചില്ലറ വില്പന നിരക്ക്
**ചെണ്ടുമല്ലി -100- 120 (കിലോ)
**വെള്ള ജമന്തി- 400
**ചില്ലി റോസ് - 400
**അരളി - 400
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |