തൃശൂർ: ഓണം ആഘോഷിക്കാൻ നാട്ടിലേക്കെത്തുന്ന പ്രവാസികളും ജോലിസ്ഥലങ്ങളിൽനിന്ന് വീടുകളിലേക്ക് മടങ്ങുന്നവരും എത്തിയതോടെ തൃശൂരിലെ യാത്രാമേഖല കടുത്ത പ്രതിസന്ധിയിൽ. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അനുഭവപ്പെടുന്ന ജനത്തിരക്ക് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കുന്നു. ദീർഘദൂര ട്രെയിനുകളിലെ റിസർവേഷൻ ആഴ്ചകൾക്ക് മുമ്പേ പൂർത്തിയായതോടെ നിലവിൽ ട്രെയിനിൽ യാത്ര ചെയ്യാൻ യാത്രക്കാർക്ക് ഏറെ ബുദ്ധുമുട്ടാണ്. അൺറിസർവ്ഡ് കോച്ചുകളിൽ കയറിപ്പറ്റാൻ മണിക്കൂറുകൾക്ക് മുമ്പേ പ്ലാറ്റ്‌ഫോമിലെത്തി കാത്തുനിൽക്കുകയാണ് പലരും. ചെന്നൈ, ബെംഗളൂരു, മുംബൈ തുടങ്ങിയ നഗരങ്ങളിൽനിന്നും തെക്കൻ ജില്ലകളിൽനിന്നുമുള്ള ട്രെയിനുകൾ തൃശൂർ സ്റ്റേഷനിലെത്തുമ്പോഴേക്കും നിറയുകയാണ്. ആവശ്യത്തിന് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കാത്തതും യാത്രാദുരിതം വർധിപ്പിക്കുന്നു.
സ്വകാര്യ ബസുകളിൽ കൊള്ളനിരക്ക്
ശക്തൻ തമ്പുരാൻ ബസ് സ്റ്റാൻഡ്, വടക്കേ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി. സ്റ്റേഷൻ എന്നിവിടങ്ങളിലും വൻ തിരക്കാണ്. തിരക്ക് പരിഗണിച്ച് കൂടുതൽ കെ.എസ്.ആർ.ടി.സി. സ്‌പെഷ്യൽ സർവീസുകൾ നടത്തുന്നുണ്ടെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും പല ബസുകളിലും ഫുട്‌ബോർഡിൽനിന്ന് വരെ യാത്ര ചെയ്യേണ്ട സ്ഥിതിയാണ്. അന്തർസംസ്ഥാന സ്വകാര്യ ബസുകൾ ഓണക്കാല തിരക്ക് മുതലെടുത്ത് സാധാരണ നിരക്കിന്റെ മൂന്നും നാലും ഇരട്ടി വരെ ഈടാക്കുന്നതായും യാത്രക്കാർ പറയുന്നു.
ഗതാഗതക്കുരുക്കും
സ്വകാര്യ വാഹനങ്ങളുടെ എണ്ണം വർധിച്ചതും നഗരത്തിലെ ഓണവിപണി സജീവമായതും പ്രധാന റോഡുകളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. തൃശൂർ നഗരത്തിലെ പ്രധാന പാതകളിലും ദേശീയപാതയിലും വാഹനങ്ങൾ മണിക്കൂറുകളോളം ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്. കൂടുതൽ പൊലീസിനെ വിന്യസിച്ച് ഗതാഗതം നിയന്ത്രിക്കുന്നതിനും അധിക സ്‌പെഷ്യൽ സർവീസുകൾ ആരംഭിക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |