
തൃശൂർ: വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില വീണ്ടും വർദ്ധിപ്പിച്ചതോടെ ഹോട്ടലുടമകളും കാറ്ററിംഗ് നടത്തിപ്പുകാരും വീണ്ടും ആശങ്കയിൽ. 19കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയാണ് വർദ്ധിപ്പിച്ചത്. പലവ്യഞ്ജനങ്ങൾക്കും പച്ചക്കറിക്കും വില വർദ്ധിക്കുന്നതിനിടെ സിലിണ്ടറിന് വില കൂട്ടിയത് ആശങ്കയാണ്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 2738ൽ നിന്ന് 2745.50 രൂപയായി. തുടർച്ചയായ രണ്ടുമാസം വില കുറച്ചതിന് ശേഷം വില വർദ്ധിപ്പിക്കുമ്പോൾ കാറ്ററിംഗ് നടത്തിപ്പുകാരും ബുദ്ധിമുട്ടിലാണ്.
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് വില വർദ്ധനവെങ്കിൽ ഭാവിയിലും വില കൂടുമെന്നാണ് പലരുടെയും ആശങ്ക. ചിങ്ങത്തിലും തുലാം, വൃശ്ചികം മാസങ്ങളിലും ഉൾപ്പെടെ നിരവധി കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ഏറ്റെടുത്ത കാറ്ററിംഗ് പരിപാടികൾ പ്രതിസന്ധിയിലാകുമോയെന്നാണ് ഇവരുടെ ചോദ്യം.
ഫെബ്രുവരിയിൽ യുദ്ധം ആരംഭിക്കുന്നതിന് മുൻപ് 1740.50 രൂപയായിരുന്നു 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില. ആറ് മാസത്തിനകം കൂടിയത്, ആയിരം രൂപയിലേറെ. മാർച്ച് ഏപ്രിൽ മാസങ്ങളിൽ തുടർച്ചയായി വില കൂടി 3000 രൂപയിലേറെയായിരുന്നു. പിന്നീട് വില കുറഞ്ഞ് 2738 രൂപയായി. വീണ്ടും വില വർദ്ധിക്കുന്ന ട്രെൻഡിൽ ആശങ്കപ്പെടുന്നുവെന്നാണ് ഹോട്ടലുടമകളും കാറ്ററിംഗ് നടത്തിപ്പുകാരും പറയുന്നത്. ജൂലായിൽ ആദ്യം 183.5 രൂപയും ആഗസ്റ്റിൽ 192 രൂപയും കുറച്ചിരുന്നു.
അവശ്യസാധനങ്ങൾക്ക് വില വർദ്ധിക്കുന്നതിനിടെ വീണ്ടും ഗ്യാസ് വില കൂടുന്നത് ആശങ്കയാണ്. വില നിയന്ത്രണത്തിൽ സർക്കാർ ഇടപെടണം.
ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |