
വടക്കാഞ്ചേരി: നിയോജക മണ്ഡലത്തിൽ ആരോഗ്യ രംഗത്തെ മുന്നേറ്റത്തിന് നിതാന്ത ജാഗ്രത അനിവാര്യം. തൃശൂർ ഗവ.മെഡിക്കൽ കോളേജിനോട് ചേർന്ന് 279.19 കോടി ചെലവിൽ നിർമ്മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി യാഥാർത്ഥ്യമായാൽ കേരളത്തിന് തന്നെ അഭിമാനമാകും. 2024 മാർച്ച് 12ന് നിർമ്മാണോദ്ഘാടനം നടന്ന പദ്ധതി യാഥാർത്ഥ്യമാകാൻ ഇനിയും കടമ്പകളേറെ. തിങ്കളാഴ്ച്ച മന്ത്രി ഒ.ജെ.ജനീഷ് നടത്തിയ സന്ദർശനം പ്രതീക്ഷയായി. ആഗസ്റ്റ് 4ന് മൂന്നാംനിലയിൽ ഉണ്ടായ അഗ്‌നിബാധ ആശങ്കയാണ്. അഞ്ച് ലക്ഷത്തോളം ചതുരശ്ര അടിവിസ്തീർണ്ണത്തിൽ ഏഴുനിലകളിലായാണ് നിർമ്മാണം. ഗൈനക്കോളജി, പീഡിയാട്രിക്സ്, നിയോനെറ്റോളജി, സർജറി എന്നീ വിഭാഗങ്ങളാണ് സജ്ജമാക്കുന്നത്. സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക് 300സൂപ്പർ സ്പെഷ്യാലിറ്റി ബെഡുകൾ, 38 ഡയാലിസിസ് ബെഡുകൾ 26ഐ.സി. യു,എച്ച്.ഡി.യു ബെഡുകൾ, 28 ഐസോലേഷൻ ബെഡുകൾ, 25 ഐസോലേഷൻ റൂമുകൾ ഒ.പി റൂമുകൾ, 16 ഓപ്പറേഷൻ തീയറ്ററുകൾ എന്നിവയോടെയാണ് ഒരുക്കുന്നത്. എം.എൽ.എയുടെ ഇടപെടൽ ശക്തമാണെങ്കിലും ലക്ഷ്യത്തിലേക്കെത്താൻ കഴിയുന്നില്ല. മാസങ്ങൾക്ക് മുമ്പ് പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തതാണെങ്കിലും നിർമ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്.
എവിടെയുമെത്താതെ സ്വപ്ന പദ്ധതി
ഗവ.ഡെന്റൽ കോളേജ് കെട്ടിടത്തിൽ രണ്ടാംഘട്ട നിർമ്മാണവും അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു. പദ്ധതികളിലെ മെല്ലേ പോക്കാണ് പ്രതിസന്ധി. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ എല്ലാം തകിടം മറിഞ്ഞിട്ട് മാസങ്ങളായി.അത്യാഹിത വിഭാഗം കെട്ടിടം നിർമ്മാണസ്തംഭനത്തിലാണ്. സർക്കാർ ആശുപത്രികളിലെ ലേബർ റൂമുകളിലും, മെറ്റേണിറ്റി ഓപ്പറേഷൻ തിയ്യറ്ററുകളിലും പരിചരണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനീഷ്യേറ്റീവ് (ലക്ഷ്യ) പദ്ധതിയിൽ വടക്കാഞ്ചേരി ആശുപത്രി ഉൾപെട്ടെങ്കിലും സ്വപ്ന പദ്ധതി ഇപ്പോഴും എവിടെയുമെത്താതെ പാതിവഴിയിലാണ്. 2 കോടി 29ലക്ഷം രൂപയാണ് അനുവദിച്ചത്. കോസ്റ്റ് ഫോർഡിനാണ് നിർമ്മാണ ചുമതല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |