
വിദേശ നിക്ഷേപം ആകർഷിക്കാൻ ശ്രമം
കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യസ്ഥിരത ഉറപ്പാക്കാൻ റിസർവും ബാങ്കും കേന്ദ്ര സർക്കാരും ശക്തമായ നടപടികൾക്ക് ഒരുങ്ങുന്നു. കടപ്പത്രങ്ങളിൽ നിക്ഷേപിക്കുന്ന വിദേശ ധനകാര്യ ഫണ്ടുകളുടെ നികുതി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ഗൗരവമായി ആലോചിക്കുകയാണ്. സർക്കാർ ബോണ്ടുകളിൽ നിക്ഷേപിക്കുന്ന വിദേശ പോർട്ട്ഫോളിയോ ഫണ്ടുകൾക്ക് മൂലധന നേട്ട നികുതിയിൽ ഇളവ് നൽകുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. വിദേശ നിക്ഷേപം കൂടുതലായി ലഭിക്കുന്നതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് തടയിടാനാകും. നടപ്പുവർഷം ഇതുവരെ വിദേശ ഫണ്ടുകൾ 140 കോടി ഡോളറിന്റെ സർക്കാർ ബോണ്ടുകളാണ് വാങ്ങിയത്. ഇറാൻ യുദ്ധം തുടങ്ങിയതിന് ശേഷം ഇതുവരെ രൂപയുടെ മൂല്യത്തിൽ അഞ്ച് ശതമാനം ഇടിവുണ്ട്.
റിസർവ് ബാങ്ക് ധനനയം ഇന്ന്
ഇന്ന് പ്രഖ്യാപിക്കുന്ന റിസർവ് ബാങ്കിന്റെ ധന അവലോകന നയത്തിൽ പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല. അതേസമയം വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും വിപണിയിൽ പണ ലഭ്യത ഉറപ്പാക്കുന്നതിനും ഊന്നലുണ്ടാകും. വിദേശത്തേക്ക് പണം കൊണ്ടുപോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താനും ആലോചനയുണ്ട്. സപ്ളൈ പ്രശ്നങ്ങളാണ് വിലക്കയറ്റം രൂക്ഷമാകാൻ കാരണമെന്നതിനാൽ തിരക്കിട്ട് പലിശ വർദ്ധിപ്പിക്കേണ്ടതില്ലെന്ന നിലപാടിലാണ് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര.
പ്രതീക്ഷിക്കുന്ന തീരുമാനം
ആഗോള ധന സാഹചര്യങ്ങൾ സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുമെന്നതിനാൽ വിപണിക്ക് ഉണർവ് പകരാനുള്ള ശക്തമായ നടപടികളും റിസർവ് ബാങ്ക് സ്വീകരിച്ചേക്കും. രൂപയ്ക്ക് സ്ഥിരത പകരുന്നതിനായി പ്രവാസി ഇന്ത്യയ്ക്കാരുടെ എഫ്.സി.എൻ.ആർ നിക്ഷേപങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കും. ബാങ്കുകളിലെ പണ ലഭ്യത ഉയർത്താനും നടപടികളുണ്ടാകും.
നിലവിലെ റിപ്പോ നിരക്ക്
5.25 %
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |