
കൊച്ചി: ഹോട്ടൽ, ടൂറിസം മേഖല നേരിടുന്ന തൊഴിലാളിക്ഷാമം പരിഹരിക്കാൻ വനിതാ തൊഴിൽ കൂട്ടായ്മകൾ രൂപീകരിക്കണമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി നിർദ്ദേശിച്ചു. തൊഴിലാളിക്ഷാമം സംബന്ധിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ മന്ത്രിയുമായി ചർച്ചനടത്തി.
നിയമസഭാ തിരഞ്ഞെടുപ്പിനായി മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചെത്താൻ സാദ്ധ്യത കുറവാണെന്ന് മന്ത്രി പറഞ്ഞു. പ്രാദേശികതലത്തിൽ സ്ത്രീകൾക്ക് ഹോട്ടൽ, റസ്റ്റോറന്റ്, ഹോസ്‌പിറ്റാലിറ്റി മേഖലകളിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. പരമാവധി പൊതുഅടുക്കളകൾ ആരംഭിക്കണം. സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ വനിതകൾക്ക് പരിശീലനം നൽണം.
അസോസിയേഷന്റെ മയക്കുമരുന്ന് വിരുദ്ധ ബോധവത്കരണ പ്രചാരണ പോസ്റ്ററിന്റെ പ്രകാശനം സുരേഷ് ഗോപി നിർവഹിച്ചു. മുഴുവൻ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും പോസ്റ്റർ പ്രദർശിപ്പിക്കും.
കേന്ദ്രമന്ത്രിയുടെ നിർദ്ദേശം അടുത്ത സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്ന് സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു. വർക്കിംഗ് പ്രസിഡന്റ് അസീസ് മൂസ, ജില്ലാ സെക്രട്ടറി കെ.ടി. റഹിം തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |