
കടുത്ത നടപടികളുമായി എണ്ണക്കമ്പനികൾ
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധത്തിൽ ക്രൂഡോയിൽ വിലയിലുണ്ടായ കുതിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുമേഖല എണ്ണക്കമ്പനികൾ നിയന്ത്രണം കടുപ്പിച്ചതോടെ ഉപഭോക്താക്കൾക്ക് ജീവിത ഭാരമേറുന്നു. ദരിദ്ര കുടുംബങ്ങൾക്ക് സബ്സിഡിയോടെ ലഭ്യമാക്കുന്ന സിലിണ്ടറുകളുടെ എണ്ണം ഒൻപതിൽ നിന്ന് നാലായി കുറച്ചതും വിമാന ഇന്ധനത്തിന്റെ വില പത്ത് ശതമാനം ഉയർത്തിയതും ഉപഭോക്താക്കൾക്ക് വെല്ലുവിളിയാകും. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവയുടെ വിലയിലുണ്ടായ വർദ്ധനയിൽ വലയുന്ന കുടുംബങ്ങൾക്കാണ് അധിക ബാദ്ധ്യത.
ചെറിയ ഇടവേളയ്ക്ക് ശേഷം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആക്രമണം ശക്തമാക്കിയതാണ് വിപണിക്ക് സമ്മർദ്ദം ഉയർത്തിയത്. ഇതോടെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 92 ഡോളറിന് മുകളിലെത്തി. ലോകമൊട്ടാകെ നാണയപ്പെരുപ്പം രൂക്ഷമാക്കുന്നതിനും പലിശ കൂടാനും എണ്ണ വിപണിയിലെ ചലനങ്ങൾ കാരണമാകുമെന്ന് വിലയിരുത്തുന്നു.
ഉജ്ജ്വല സ്‌ക്കീമിൽ സിലിണ്ടറുകൾ നാലായി കുറച്ചു
പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ദരിദ്ര കുടുംബങ്ങൾക്ക് ഒരു വർഷം നൽകുന്ന എൽ.പി.ജി സിലിണ്ടറുകളുടെ എണ്ണം കേന്ദ്രസർക്കാർ ഒൻപതിൽ നിന്ന് നാലായി വെട്ടിക്കുറച്ചു. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങളിലെ വനിതകൾക്കായി 2016 മേയ് ഒന്നിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരംഭിച്ച പദ്ധതിയാണിത്. ഒരു സിലിണ്ടറിന് 300 രൂപയാണ് സബ്സിഡി ലഭിച്ചിരുന്നത്. 14.2 കിലോയുടെ 951 രൂപയുടെ ഗാർഹിക സിലിണ്ടറിന് ഉജ്ജ്വല യോജനയിൽ 300 രൂപ കുറച്ച് 642 രൂപ നൽകിയാൽ മതി. പദ്ധതിയുടെ ഗുണഭോക്താക്കൾ പ്രതിവർഷം അഞ്ച് സിലിണ്ടറുകൾ മാത്രമാണ് ശരാശരി ഉപയോഗിക്കുന്നതെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അഡിഷണൽ സെക്രട്ടറി പ്രവീൺ ഖനൂജ പറഞ്ഞു.
ഉജ്ജ്വല യോജന എൽ.പി.ജി കണക്ഷനുകൾ
10.55 കോടി
വിമാന യാത്രക്ക് ചെലവേറും
ആഭ്യന്തര സർവീസുകളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൻ ഫ്യൂവലിന്റെ(എ.ടി.എഫ്) വില പൊതുമേഖല എണ്ണക്കമ്പനികൾ പത്ത് ശതമാനം വർദ്ധിപ്പിച്ചതോടെ വിമാന യാത്രയ്ക്ക് ചെലവ് കൂടും. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ നടപ്പാക്കുന്ന എ.ടി.എഫ് വില സ്ഥിരത പദ്ധതിയുടെ ഭാഗമായാണ് വില കൂടിയത്. മൂന്ന് വർഷത്തേക്ക് സ്ഥിര വിലയിൽ ഇന്ധനം ലഭ്യമാക്കുന്ന സ്കീമിൽ പങ്കാളിയാകുന്ന കമ്പനികൾക്ക് ലിറ്ററിന് 115 രൂപയ്ക്ക് എ.ടി.എഫ് വാങ്ങാനാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |