
കൊച്ചി: കടലാമകളെ അപകടപ്പെടുത്താതെ കടൽ ചെമ്മീൻ പിടിക്കാൻ മത്സ്യബന്ധന ബോട്ടുകൾക്ക് 'ടർട്ടിൽ എക്സ്ക്ലൂഡർ ഡിവൈസ്' (ടെഡ്) കേന്ദ്ര ഫിഷറീസ് മന്ത്രാലയം സൗജന്യമായി നൽകും. വലയിൽ ഘടിപ്പിക്കുന്ന ഉപകരണത്തിന് 25,000 രൂപയാണ് വില. നിശ്ചിത വിഹിതം സംസ്ഥാന സർക്കാരുകളും വഹിക്കണം.
കടലാമകളുടെ സംരക്ഷണം ഉറപ്പാക്കാത്ത രാജ്യങ്ങളിലെ കടൽ ചെമ്മീൻ ഇറക്കുമതിക്ക് 2019ൽ അമേരിക്ക നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതു മൂലം പ്രതിവർഷം 2,500 കോടി രൂപയുടെ വിദേശനാണയ നഷ്ടമാണ് ഇന്ത്യക്കുണ്ടാകുന്നത്.ഇത് മറികടക്കാനാണ് അമേരിക്ക വികസിപ്പിച്ച 'ടെഡ്" വലകളിൽ നിർബന്ധമാക്കുന്നത്. കൊവിഡ് വ്യാപനത്തിന് ശേഷം പ്രത്യേക സംഘം അമേരിക്ക സന്ദർശിച്ച് ടെഡിനെക്കുറിച്ച് പഠിക്കുകയും തദ്ദേശീയമായി നിർമ്മിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യയിലെത്തിയ അമേരിക്കൻ സംഘം ഉപകരണം പരിശോധിച്ച് അംഗീകാരം നൽകി.
ടെഡ് നിർമ്മാണത്തിനായി 14 കമ്പനികളെ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരുകളാണ് ഇവ വിതരണം ചെയ്യേണ്ടത്. ഈ വർഷം അവസാനത്തോടെ രാജ്യമാകെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
ടെഡ്
ട്രോൾ വലകളിൽ ഘടിപ്പിക്കുന്ന, ലോഹക്കമ്പികളും വലക്കണ്ണികളും ചേർന്ന സംവിധാനം. വലയുടെ മദ്ധ്യ ഭാഗത്തായി ഘടിപ്പിക്കുന്ന ഉപകരണം മീനുകളെ വലയ്‌ക്കുള്ളിലേക്ക് കടത്തി വിടുമെങ്കിലും കടലാമ പോലുള്ള വലിയ സമുദ്രജീവികളെ 'എസ്‌കേപ്പ് ഫ്ലാപ്പി"ലൂടെ
പുറത്തെത്തിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |