
# ‘കാർഷിക പദ്ധതികളുമായി കുടുംബശ്രീ
തിരുവനന്തപുരം: ഓണത്തിന് ഗുണനിലവാരവും വിഷരഹിതവുമായ പൂക്കളും പച്ചക്കറികളും വിപണിയിലെത്തിക്കാൻ കുടുംബശ്രീയുടെ നേതൃത്വത്തിൽ ‘ഓണക്കനി’, ‘നിറപ്പൊലിമ’ പദ്ധതികൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് മാസത്തിൽ വിളവ് വിപണിയിലെത്തിക്കാൻ ആകെ 14000 ഏക്കറിലാണ് കൃഷി. കർഷകർക്ക് ആവശ്യമായ പച്ചക്കറി,ചെണ്ടുമല്ലി തൈകൾ തയ്യാറാക്കാൻ ഓരോ സി.ഡി.എസിനും ആവശ്യാനുസരണം പരമാവധി 25,000 രൂപ വരെ റിവോൾവിംഗ് ഫണ്ടായി അനുവദിക്കും. ഈ തുക ആറ് മാസത്തിനകം തിരിച്ചടക്കണം.
പദ്ധതി നടത്തിപ്പിനായി ജില്ലാതല ഓറിയന്റേഷൻ ക്ളാസുകളും സി.ഡി.എസ് തലത്തിൽ കർഷകർക്കായി 'ഫാർമർ ഫീൽഡ് സ്കൂളുകൾ' സംഘടിപ്പിക്കും. നഴ്സറി തയ്യാറാക്കൽ, കീടനിയന്ത്രണം,വിളവെടുപ്പ് തുടങ്ങിയവയിൽ പരിശീലനവും ലഭ്യമാക്കും. പയർ,വെണ്ടയ്ക്ക,തക്കാളി,മുളക്,വഴുതന,മത്തങ്ങ,പാവയ്ക്ക തുടങ്ങിയ വിവിധയിനം പച്ചക്കറികളാണ് കൃഷിയിറക്കുന്നത്. പൂക്കളിൽ ചെണ്ടുമല്ലിയാണ് കൃഷിചെയ്യുന്നത്. മറ്റ് പൂക്കൾ കൃഷിചെയ്യാൻ താത്പര്യമുള്ളവർക്ക് പിന്തുണ ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി പൂർണവിജയമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കുടുംബശ്രീ ഫാം ലൈവ്‌ലിഹുഡ് പ്രോജക്ട് ഓഫീസർ ഡോ. ഷാനവാസ് അറിയിച്ചു.
തിരുവനന്തപുരം മുന്നിൽ
1400 ഏക്കറിലെ പച്ചക്കറിക്കൃഷിയുമായി (ഓണക്കനി) തിരുവനന്തപുരം ജില്ലയാണ് മുന്നിൽ. തൃശ്ശൂർ (1200 ഏക്കർ), കാസർകോട് (1100 ഏക്കർ), കൊല്ലം, മലപ്പുറം (1000 ഏക്കർ വീതം) ജില്ലകളിലും വിപുലമായ കൃഷിയുണ്ടാകും. മലപ്പുറം,എറണാകുളം ജില്ലകളിൽ 230 ഏക്കർ വീതവും തിരുവനന്തപുരം,തൃശൂർ,കണ്ണൂർ ജില്ലകളിൽ 200 ഏക്കർ വീതവും പുഷ്പകൃഷി(നിറപ്പൊലിമ) ചെയ്യും.
കൃഷിചെയ്യുന്നത്...........
പച്ചക്കറി....12000 ഏക്കർ
ചെണ്ടുമല്ലി ........ 2000ഏക്കർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |