
വാഷിംഗ്ടൺ: അമിത ചൂടുള്ള ഫ്രഞ്ച് ഫ്രൈസ് നൽകിയതിനെതിരെ യു.എസിൽ ഫാസ്റ്റ് ഫുഡ് ഭീമനായ മക്‌ഡൊണാൾഡ്സിനെതിരെ കേസുമായി യുവതി രംഗത്ത്. ചൂടേറിയ ഫ്രൈസ് കഴിച്ചതിനെ തുടർന്ന് തന്റെ വായയ്ക്കും നാക്കിനും ഗുരുതര പൊള്ളലേറ്റെന്ന് ന്യൂയോർക്ക് സ്വദേശിയായ കാതറിൻ ലുവോംഗോ പറയുന്നു.
മാർച്ചിൽ മാൻഹട്ടനിലെ ബ്രയന്റ് പാർക്കിന് സമീപമുള്ള മക്‌ഡൊണാൾഡ്സ് ഔട്ട്‌ലെറ്റ് സന്ദർശിച്ചപ്പോഴായിരുന്നു സംഭവം. ഉപഭോക്താവിന് സുരക്ഷിത ഭക്ഷണം നൽകുന്നതിൽ ഔട്ട്‌ലെറ്റിലെ ജീവനക്കാർ പരാജയപ്പെട്ടെന്ന് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ കാതറിൻ ആരോപിക്കുന്നു. തനിക്ക് നൽകിയ ഫ്രൈസ് അമിതമായി ചൂടാക്കിയതാണെന്നും മനുഷ്യർക്ക് കഴിക്കാൻ അനുയോജ്യമായ അവസ്ഥയിലായിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
ഭക്ഷണം കഴിക്കുമ്പോൾ ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് യാതൊരുവിധ മുന്നറിയിപ്പും തനിക്ക് നൽകിയിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. സംഭവം തന്റെ നാഡീവ്യൂഹത്തെ ദോഷകരമായി ബാധിച്ചെന്നും കടുത്ത മാനസിക വിഷമം ഉണ്ടാക്കിയതായും നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജിയിൽ കാതറിൻ പറയുന്നു.
2023ൽ ഫ്ലോറിഡയിൽ സമാനമായ മറ്റൊരു കേസിൽ ഒരു കുടുംബത്തിന് മക്‌ഡൊണാൾഡ്സ് 8,00,000 ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു. അമിതമായി ചൂടുള്ള ചിക്കൻ നഗ്ഗറ്റ് നാല് വയസ്സുകാരിയുടെ ശരീരത്തിൽ വീണ് പൊള്ളലേറ്റെന്നായിരുന്നു കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |